കോട്ടയം: മഴ ഇനിയും ശക്തമായാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. വിവിധ താലൂക്കുകളിലായി 10 ഇടങ്ങളിൽ ഉരുൾപൊട്ടലിനും 60 ഇടങ്ങളിൽ വെള്ളപ്പൊക്കത്തിനും 11 ഇടങ്ങളിൽ മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മീനച്ചിൽ, കാഞ്ഞിരപ്പള്ളി, കോട്ടയം, വൈക്കം താലൂക്കുകളെയാണ് മഴ ഏറ്റവും അധികം ബാധിക്കുക. മലയോര മേഖലയിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയിലാവുമ്പോൾ, കിഴക്ക്, പടിഞ്ഞാറൻ മേഖലകളിലാണ് വെള്ളപ്പൊക്കെ ഭീഷണി. മീനച്ചിലാർ, മണിമലയാർ തീരപ്രദേശങ്ങളെയാണ് വെള്ളപ്പൊക്കം ബാധിക്കുക. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ തയ്യാറാക്കിയ വിവിധ ദുരന്ത സൂചികാ ഭൂപടത്തിലാണ് ജില്ലയിലെ സ്ഥലങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നത്. മഴ കനത്തതോടെ പഞ്ചായത്ത് തലത്തിൽ ദുരന്തനിവാരണ സമിതികൾ സജ്ജമായിട്ടുണ്ട്. കൺട്രോൾ റൂമുകളും മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്.
മണ്ണിടിച്ചിൽ
വെള്ളിലാപ്പള്ളി, തലപ്പാലം, ഈരാറ്റുപേട്ട, ഭരണങ്ങാനം, ളാലം, മീനച്ചിൽ, കൊണ്ടൂർ, പാഞ്ഞൂർ നടുഭാഗം, അകലക്കുന്നം, കൂരോപ്പട, പനച്ചിക്കാട്.
ഉരുൾപൊട്ടൽ
മൂന്നിലവ്, പൂഞ്ഞാർ, വടക്കേക്കര, തീക്കോയി, തലപ്പാലം, ഈരാറ്റുപേട്ട, പൂഞ്ഞാർനടുഭാഗം, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, മുണ്ടക്കയം.
ഖനനം നിരോധിച്ചു
ജില്ലയിൽ എല്ലാ വിധത്തിലുള്ള ഖനന പ്രവർത്തനങ്ങളും കളക്ടർ നിരോധിച്ചു. വരും മണിക്കൂറുകളിൽ ജില്ലയിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെന്ററിൽ നിന്നുള്ള മുന്നറിയിപ്പ് ലഭിക്കുകയും ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.
'' മഴ കനത്താലുണ്ടാകുന്ന എല്ലാ അടിയന്തര സാഹചര്യങ്ങളും നേരിടാൻ ജില്ല ഒരുങ്ങിയിട്ടുണ്ട്. എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്. കൺട്രോൾ റൂമിന്റ സേവനം മുഴുവൻ സമയവും ലഭിക്കും''
- ജിനു പുന്നൂസ്, എ.ഡി.എം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |