അരീക്കോട്: കേരളത്തിൽ നിന്നും കശ്മീരിലേക്ക് സൈക്കിളിലുള്ള മൂവർ സംഘത്തിന്റെ യാത്ര ഇന്നലെ രാവിലെയോടെ ആരംഭിച്ചു. ഇനി കശ്മീരിനെ ലക്ഷ്യമാക്കിയുള്ള യാത്രയാണ്. ഊർങ്ങാട്ടിരി തച്ചണ്ണ സ്വദേശിയായ സകീർ ഹുസ്സൈൻ, ഹഫ്സത്ത് എന്നിവരുടെ മകൾ സഹ്‌ല പരപ്പൻ, മുഹമ്മദ് ഷാമിൽ, മശ്ഹൂർ ഷാൻ എന്നിവരാണ് അരീക്കോട് പൊലീസ് സ്റ്റേഷനിൽ നിന്നും സൈക്കിളിൽ യാത്ര ആരംഭിച്ചത്. അരീക്കോട് പൊലീസ് ഇൻസ്‌പെക്ടർ ലൈജു മോൻ ഫ്ളാഗ് ഓഫ് കർമ്മം നിർവഹിച്ചു. മൂന്നുപേരും ദീർഘ ദൂര യാത്രയ്ക്ക് ഒരുങ്ങിയപ്പോൾ മുഴുവൻ പിന്തുണയും അർപ്പിച്ചു കൊണ്ട് നിരവധി പേരെത്തി. സഹ്‌ലയെ സംബന്ധിച്ചിടത്തോളം ഇതൊരു സ്വപ്ന യാത്രയാണ്. യാത്രങ്ങൊരുങ്ങുമ്പോൾ ഇത്ര പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സഹ്‌ല പറഞ്ഞു. കേരളത്തിൽ നിന്നും ഇത്തരത്തിൽ നിരവധി പുരുഷന്മാർ പോകുന്നുണ്ടെങ്കിലും സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. എല്ലാവരുടെയും പിന്തുണകൾ ലഭിക്കുന്നത് അവർക്ക് ഒരുപാട് ഊർജ്ജം പകരും. മൂന്ന് മാസമാണ് കാശ്മീരിൽ പോയി തിരിച്ച് സൈക്കിളിൽ തന്നെ കേരളത്തിലേക്ക് വരാനുള്ള സമായമെന്നാണ് ഇവർ വിചാരിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ താണ്ടിയുള്ള യാത്രയിൽ മനോഹരമായ കാഴ്ചകൾ കാണണം, ആസ്വദിക്കണം.
മുഹമ്മദ് ഷാമിലിന് ഇതൊരു പരിചയം പുതുക്കൽ കൂടെയാണ്. രണ്ടാമതൊരു കാശ്മീർ യാത്രക്ക് ഇറങ്ങുമ്പോൾ ആദ്യ യാത്രയിൽ കാണാതെ പോയതിനെയെല്ലാം ഇപ്രാവിശ്യം കൺകുളിർക്കെ കാണുകയും കാഴ്ചകളെ ക്യാമറയിൽ ഒപ്പിയെടുക്കുകയും ചെയ്യും. ഷാമിലിന്റെ ആദ്യ കാശ്മീർ യാത്രയുടെ അനുഭവ സമ്പത്തിനെ സഹയാത്രികർക്ക് പകർന്ന് നല്കാനുമാവും. ഇത് കശ്മീർ യാത്രയെ കൂടുതൽ എളുപ്പമാക്കും.
ബൈക്കിൽ വിവിധ സംസ്ഥാനങ്ങളിൽ യാത്ര ചെയ്തയാളാണ് മശ്ഹൂർ ഷാൻ. സൈക്കിൾ യാത്ര മഷ്ഹൂർ ഷാനും പുതിയ അനുഭവമായി മാറും. സഹലയുടെ അനിയൻ സഫറിനും, മശ്ഹൂർ ശാന്റെ അനിയത്തി ഷാനി മോൾക്കും യാത്രയിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പരീക്ഷയുള്ളത് കൊണ്ട് തത്കാലം പോവാൻ സാധിച്ചില്ല.
എല്ലാ ദിവസവും വൈകിട്ടോടെ യാത്ര അവസാനിപ്പിക്കും. സുരക്ഷിതമായ സ്ഥലം നോക്കി ടെന്റ് കെട്ടുകയാണ് ഇവർ ഓരോ ദിവസവും ചെയ്യുക. ഇന്ത്യയുടെ മനോഹര ദൃശ്യങ്ങൾ പകർത്തി വ്ളോഗുകൾ നിർമിച്ച് ഇവർ ജനങ്ങളുമായി പങ്കുവെക്കും. യാത്രയുടെ തുടക്കമെന്നോണം ഇന്നലെ കോഴിക്കോട് വരെ മാത്രമേ യാത്ര നടത്തിയിട്ടൊള്ളു. കോഴിക്കോട് താമസിച്ച് ഇന്ന് യാത്ര വീണ്ടും ആരംഭിക്കും. ബുധനായ്ച്ചയുടെ കേരള കർണാടക ബോർഡർ കടക്കാൻ കഴിയുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. ഭക്ഷണമെല്ലാം സ്വന്തമായി പാകം ചെയ്യും. ഇതിനായി ചെറിയ സറൗ എല്ലാം ഇവർ കൈയിൽ കരുതിയിട്ടുണ്ട്. ഏറനാട് പെടല്ലേയ്സ് എന്ന സൈക്കിൾ കൂട്ടായ്മ അംഗങ്ങൾ മൂവർ സംഘത്തിന്റെ യാത്രയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ട് സൈക്കിളിൽ അകമ്പടിയായി എത്തിയിരുന്നു.
'ഇത് ജീവിതത്തിൽ എല്ലായ്‌പോഴും പറ്റുന്ന കാര്യമല്ല. ഇങ്ങനെ പോവാൻ തീരുമാനിച്ചത് വളരെ നന്നായി.'
ലൈജു മോൻ
(അരീക്കോട് പൊലീസ് ഇൻസ്‌പെക്ടർ)
'യാത്രങ്ങൊരുങ്ങിയപ്പോൾ ഇത്രയും പിന്തുണ ലഭിക്കുമെന്ന് പ്രതിക്ഷിച്ചിരുന്നില്ല. എന്റെ ഈ യാത്ര മറ്റുള്ള പെണ്കുട്ടികൾക്കും വലിയ പ്രചോദനമായി തീരും.'
സഹ്‌ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |