പഴയങ്ങാടി: സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച മാട്ടൂൽ സ്വദേശി ഒന്നരവയസ്സുകാരൻ മുഹമ്മദിന്റെ ചികിത്സയ്ക്കായി 18 കോടി ആവശ്യപ്പെട്ടിടത്ത് 46,78,72,125 രൂപ എത്തിയതിലൂടെ വെളിപ്പെട്ടത് അന്യരുടെ വേദന സ്വന്തം വേദനയായി കാണുന്ന ലോകത്തെ വലിയൊരു വിഭാഗത്തിന്റെ മനസ്. ഇതേ രോഗം ബാധിച്ച് ചികിത്സിക്കാനുള്ള സാദ്ധ്യത പോലുമില്ലാതെ വീൽചെയറിൽ വേദനയോടെ ജീവിതം തള്ളിനീക്കുന്ന അഫ്ര തന്റെ കുഞ്ഞനുജനെയെങ്കിലും സഹായിക്കണമെന്ന് അഭ്യർത്ഥിച്ചപ്പോൾ ലോകം ആ വാക്കിന് ഹൃദയം കൊടുത്ത് പ്രതികരിക്കുകയായിരുന്നു.
രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഇത്രയും ഭീമമായ തുക എത്തിച്ചേർന്നത്. കേരള ഗ്രാമീണ ബാങ്ക് മാട്ടൂൽ ശാഖയിൽ 19,95,55,007 രൂപയും കണ്ണൂരിലെ ഫെഡറൽ ബാങ്ക് ശാഖയിൽ 26,73,97,527 രൂപ 41പൈസയുമാണ് ചികിത്സയ്ക്കായി എത്തിയത്. ചികിത്സാകമ്മിറ്റി ഓഫീസ് വഴി 9,19,00 598രൂപയും ലഭിച്ചു. മാട്ടൂൽ ഗ്രാമീണ ബാങ്കിൽ നിക്ഷേപിച്ച 5 ലക്ഷമാണ് ഏറ്റവും വലിയ തുക. ഒരു രൂപ അയച്ചവരും കൂട്ടത്തിലുണ്ട്. 42 പേരാണ് ഒരു ലക്ഷത്തിന് മുകളിൽ പണം നിക്ഷേപിച്ചത്. ഗ്രാമീണ ബാങ്ക് മാട്ടൂൽ ശാഖയിൽ 24പേരും കണ്ണൂർ ഫെഡറൽ ബാങ്കിൽ 18പേരും.
മരുന്ന് ഇറക്കുമതിക്ക് നികുതിയിളവു നേടാനുള്ള ശ്രമത്തിലാണ് മുഹമ്മദിന്റെ കുടുംബം ഇപ്പോൾ. കേന്ദ്ര സർക്കാർ ഇടപെട്ടാൽ ജി.എസ്.ടി പൂർണമായി ഒഴിവാക്കാനാകും. നടപടി ക്രമങ്ങൾ പൂർത്തിയായാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ജീൻ തെറാപ്പിക്കുള്ള മരുന്ന് അമേരിക്കയിൽ നിന്ന് എത്തിക്കും. മുഹമ്മദിന്റെയും അഫ്രയുടെയും ചികിത്സയ്ക്കായി വരുന്ന തുക കഴിച്ച് ബാക്കി വരുന്ന സംഖ്യ ആരോഗ്യ മന്ത്രിയുമായും മുഖ്യമന്ത്രിയുമായി ആലോചിച്ച് നിയമപരമായ മാർഗ്ഗത്തിലൂടെ സമാന രോഗികൾക്ക് നൽകുമെന്നും ഇതിനായി അടുത്ത ദിവസം തന്നെ ആരോഗ്യ വകുപ്പ് മന്ത്രിയുമായും മുഖ്യമന്ത്രിയുമായും ചർച്ച നടത്താൻ അനുവാദം ചോദിച്ചിട്ടുണ്ടെന്നും മുഹമ്മദ് ചികിത്സ സഹായ കമ്മിറ്റി മുഖ്യ രക്ഷാധികാരി എം. വിജിൻ എം.എൽ.എ മാട്ടൂലിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രക്ഷാധികാരി കെ.വി. മുഹമ്മദലി ഹാജി, ചെയർമാൻ ഫാരിസ ആബിദ്, കൺവീനർ ടി.പി. അബ്ബാസ് ഹാജി, അംഗങ്ങളായ ഗഫൂർ മാട്ടൂൽ, പി.വി ഇബ്രാഹിം, അജിത്ത് മാട്ടൂൽ, ബി. നസീർ, അബ്ദുൽ കലാം എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |