പാലക്കാട്: അത്യാധുനിക പ്രഷർ സ്വിംഗ് അബ്‌സോർപ്ഷൻ (പി.എസ്.എ) സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഓക്‌സിജൻ പ്ലാന്റ് ജില്ലാ ആശുപത്രിയിൽ സ്ഥാപിക്കുന്നു. ഇതിനായുള്ള ഉപകരണങ്ങൾ ഇന്നലെ ജില്ലാ ആശുപത്രിയിൽ എത്തി. പി.എം കെയറിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത്.
ഫാർമസിയുടെ സമീപം സ്റ്റോറിന് പിറകിലാണ് പ്ലാന്റ് സ്ഥാപിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഇതിനായുള്ള സിവിൽ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ദേശീയപാത അതോറിറ്റിക്കാണ് പ്രവർത്തനച്ചുമതല. അന്തരീക്ഷത്തിൽ നിന്നാണ് പ്ലാന്റിലൂടെ ഓക്‌സിജൻ ഉത്പാദിപ്പിക്കുക.
പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന്റെ സൈന്യത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്. കോമ്പൗണ്ടിൽ വച്ചുതന്നെ മെഡിക്കൽ ആവശ്യത്തിനുള്ള ഓക്‌സിജൻ കുറഞ്ഞ ചെലവിൽ ഉത്പാദിപ്പിക്കാൻ കഴിയുമെന്നതാണ് പ്ലാന്റിന്റെ പ്രത്യേകത. നിലവിൽ ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ നിറച്ച് ഉപയോഗിക്കുന്ന സംവിധാനമാണ് ഉള്ളത്.
പ്രവൃത്തികൾ പുരോഗമിക്കുന്ന മുറയ്ക്ക് പ്ലാന്റ് കമ്മിഷൻ ചെയ്യും.
ഒരു മിനുട്ടിൽ 1000 ലിറ്റർ ഓക്‌സിജൻ ഉത്പാദിപ്പിക്കാൻ കഴിയും. 190 പേർക്ക് മിനിറ്റിൽ അഞ്ച് ലിറ്റർ എന്ന തോതിൽ ഓക്‌സിജൻ നൽകാൻ കഴിയുന്ന സംവിധാനമാണ്. പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ കൊവിഡ് രോഗികൾക്കാവശ്യമായ ഓക്‌സിജന് ക്ഷാമം ഉണ്ടാവില്ല.
- ഡോ. കെ.രമാദേവി, ജില്ലാ ആശുപത്രി സൂപ്രണ്ട്, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |