വാഷിംഗ്ടൺ : പെഗസസ് ഫോൺ ചോർത്തൽ വിഷയത്തിൽ പ്രതികരിച്ച് അമേരിക്ക. ഉന്നത ലോകനേതാക്കൾ, മാദ്ധ്യമ പ്രവർത്തകർ, മനുഷ്യാവകാശ സംരക്ഷകർ, അഭിഭാഷകർ എന്നിവരുടെ ഫോണുകൾ ഉൾപ്പെടെയുള്ളവ ചോർത്തുവെന്ന വിവരങ്ങൾ പുറത്ത് വരുന്നത് തികച്ചും ആശങ്കാജനകമാണെന്ന് അമേരിക്ക അഭിപ്രായപ്പെട്ടു. അമേരിക്കയടക്കമുള്ള രാജ്യങ്ങളിലെ മുതിർന്ന നേതാക്കളുടെ ഫോൺ ചോർത്തപ്പെട്ടുവെന്ന വിവരങ്ങൾ പുറത്ത് വന്നതോടെയാണ് വിഷയത്തിൽ പ്രതികരണവുമായി യു.എസ് രംഗത്തെത്തിയത്. ദുരുപയോഗം തടയാൻ മുൻകൈ എടുക്കേണ്ടത് പെഗസസ് നിർമ്മാതാക്കളായ എൻ.എസ്.ഒ യാണെന്നും അമേരിക്ക കൂട്ടിച്ചേർത്തു. ഇന്ത്യൻ സന്ദർശനത്തിനെത്തുന്ന അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പെഗസസ് വിഷയം ഉന്നയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പൊതുവായ വിഷയമെന്ന നിലയിലായിരിക്കും പെഗാസസ് വിഷയം ഇന്ത്യയിൽ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ഉന്നയിക്കുക എന്നാണ് വിവരം. പെഗസസ് വിഷയത്തിൽ നിരപരാധികളാണെന്നും ഫോൺ ചോർത്തൽ വിഷയം കെട്ടിച്ചമച്ചതാണെന്ന രീതിയിലുള്ള പ്രതികരണം നടത്തിയ എൻ.എസ്.ഒ തലവൻ ഷലേവ് ഹുലിയോയുടെ വാദത്തെ തള്ളി വാട്സാപ്പ് സി.ഇ.ഒ വിൽ കാത്ചാർട്ട്. ഇത് വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം വിമർശിച്ചു. ഇതാദ്യമായല്ല ഇങ്ങനയൊരു വിഷയം പെഗസസിനെതിരെ ഉയർന്ന് വരുന്നതെന്നും 2019ലെ പെഗസസ് ഫോൺ ചോർത്തലിൽ 1400 ഓളം വാട്സാപ്പ് ഉപയോക്താക്കൾ ഇരയായെന്ന് വാട്സാപ്പ് സി.ഇ.ഒ വിൽ കാത്ചാർട്ട് പറഞ്ഞു. ഈ വിഷയത്തിൽ നിയമ നടപടികൾ ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണെന്നും കാത്ചാർട്ട് കൂട്ടിച്ചേർത്തു. യു.എസ് സർക്കാരുമായി ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകൾ അടക്കം ചോർത്തിയിട്ടുണ്ട്. ഫോണുകൾ എല്ലാ തരത്തിലും സുരക്ഷിതമാണെന്ന് പറയാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |