കൂടുതൽ പ്രതികളുണ്ടെന്ന് സൂചന
തൃക്കാക്കര: തൃക്കാക്കരയിൽ തെരുവുനായ്ക്കളെ കഴുത്തിൽ കുരുക്കിട്ട് പിടിച്ച് വിഷം കുത്തിവച്ചു കൊന്ന സംഭവത്തിൽ തൃക്കാക്കര നഗരസഭക്കെതിരെ കുരുക്ക് മുറുകുന്നു. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നിർദേശത്തെത്തുടർന്നാണ് താൻ എത്തിയതെന്നായിരുന്നു പിക്കപ്പ് വാൻ ഉടമ പെരുമ്പാവൂർ മോറക്കാല സ്വദേശി ഷൈജൻ ജോസഫ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.നായ്ക്കളെ പിടികൂടാൻ 5000 രൂപ അഡ്വാൻസ് നൽകിയിരുന്നതായും മൊഴിയിൽ പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ചോദ്യം ചെയ്യാൻ ഹാജരാവാൻ നോട്ടീസ് കൊടുക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.കേസിലെ പ്രധാന പ്രതികളായ കോഴിക്കോട് മാറാട് സ്വദേശിയായ പ്രബീഷ്,രഞ്ജിത്ത്,രഘു എന്നിവരുടെ വീടുകളിൽ അന്വേഷണ സംഘം ഇന്നലെയും തിരച്ചിൽ നടത്തിയിരുന്നു.പ്രതികൾ ഒളിവിൽ കഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.
കേസിൽ പ്രധാന പ്രതിയായ പ്രബീഷിനാണ് നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ കരാർ നൽകിയത്.മറ്റ് രണ്ടുപേർ ഇയാളുടെ സഹായികളാണ്.ഇവരുടെ ക്രിമിനൽ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്.കേസിൽ കൂടുതൽ പ്രതികൾ ഉണ്ടായേക്കാമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.നായ്ക്കളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും.സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. മൃഗ സംരക്ഷണ വകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം
തെരുവ് നായ്ക്കളെ കൊന്ന കേസിലെ ഒളിവിൽ പോയ പ്രതികളുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസം പിടിയിലായ മോറക്കാല സ്വദേശി ഷൈജൻ ജോസഫിന്റെയും നായ്ക്കളെ കൊല്ലാൻ കൊട്ടേഷനെടുത്ത മാറാട് സ്വദേശി പ്രബീഷിന്റെയും കഴിഞ്ഞ ആറുമാസത്തെ ഫോൺ രേഖകൾ എറണാകുളം സൈബർഡോമിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നഗരസഭ ഭരണ സമിതിയിലെ അടക്കം പ്രധാന കൗൺസിലർമാരെ ഇവർ പലതവണ വിളിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്ന പ്രാഥമിക കണ്ടെത്തൽ.
മാരക വിഷക്കൂട്ടിനെക്കുറിച്ചും അന്വേഷിക്കും
നായ്ക്കളെ കുത്തിവച്ച് സെക്കന്റുകൾക്കകം മരിക്കുന്ന തരത്തിലുളള മാരകമായ വിഷക്കൂട്ട് എവിടെ നിന്ന് ലഭിച്ചെന്ന് അന്വേഷിക്കുന്നുണ്ട്.പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ മാരക വിഷക്കൂട്ട് സംബന്ധിച്ച് അന്വേഷണ സംഘത്തിന് വ്യക്തത വരും.പ്രതികൾക്ക് ഈ കൊടും വിഷം കൊടുത്ത ആളുകളും കേസിൽ പ്രതികളാവും ലൈസൻസ് ഉളളവർ മാത്രം കൈകാര്യം ചെയ്യേണ്ട ഒന്നാണ് സൈനേഡ്.സയനയിഡും മറ്റുചില വീര്യവിഷ രാസവസ്തുക്കളുമടങ്ങിയ മിശ്രിതം പ്രത്യേക അനുപാതത്തിൽ തിളപ്പിച്ചാണ് നായകളെ കൊല്ലാനുള്ള കുത്തിവയ്പ്പ് ദ്രാവകം നിർമ്മിച്ചിരുന്നതെന്നാണ് പൊലീസിന് ലാനിച്ചിരിക്കുന്ന വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |