ഇടമലയാറിലെ അറാക്കാപ്പ് ആദിവാസികളുടെ പുനരധിവാസം കീറാമുട്ടിയാകുന്നു.
ജീവിതമാർഗങ്ങൾ തടഞ്ഞ് നിയന്ത്രണങ്ങളുമായി കെ.എസ്.ഇ.ബി
കോതമംഗലം: തൃശൂർ മലക്കപ്പാറ അറാക്കപ്പ് ആദിവാസി കുടിയിൽ നിന്ന് പലായനം ചെയ്ത് ഇടമലയാറിലെത്തിയ ആദിവാസി കുടുംബങ്ങളെ വനത്തിൽ കയറാനും മത്സ്യബന്ധനത്തിനും അനുവദിക്കാത്തത് സംഘർഷത്തിലേക്ക് നീങ്ങുന്നു. മത്സ്യബന്ധനം നടത്തിയാണ് ഇപ്പോൾ ഇവരുടെ ഉപജീവനം. അത് കെ.എസ്.ഇ.ബി കഴിഞ്ഞ ദിവസം മുതൽ തടഞ്ഞു. കാട്ടിലേക്ക് കയറാനും അനുവദിക്കുന്നില്ല. പുനരധിവാസ തീരുമാനവും അനിശ്ചിതമായി നീളുകയാണ്.
ജൂലായ് ആറിന് വനത്തിനുള്ളിലെ പുഴയിലൂടെ ഈറ്റച്ചങ്ങാടങ്ങളിൽ അതിസാഹസികമായി 29 കിലോമീറ്റർ സഞ്ചരിച്ച് എത്തിയ ആദിവാസികളെ ഇടമലയാർ ട്രൈബൽ ഹോസ്റ്റലിലാണ് താമസിപ്പിച്ചിട്ടുള്ളത്. പരിതാപകരമായ ചുറ്റുപാടുകളിലാണ് ഇവർ കഴിയുന്നത്.
ഇന്നലെ ഇവിടെ എത്തിയ എം.പിമാരായ ബെന്നി ബെഹനാനും ഡീൻകുര്യാക്കോസിനും ചാലക്കുടി എം.എൽ.എ ടി.ജെ.സനീഷ് കുമാറിനും മുന്നിൽ 12 കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള ആദിവാസികൾ ദുരിതകഥകൾ പറഞ്ഞു. ഇടയ്ക്ക് രോഷാകുലരാകുകയും ചെയ്തു. ഒരു മണിക്കൂറോളം നേതാക്കൾ ഇവർക്കൊപ്പം ചിലവിട്ടു. അരിയും മറ്റും കൈമാറുകയും ചെയ്തു.
ആദിവാസി കുടുംബങ്ങളുടെ പ്രശ്നങ്ങൾ കേന്ദ്ര ഗവൺമെന്റിന്റെ മുന്നിൽ എത്തിക്കുമെന്നും പരിഹാരം കാണുന്നതിനു വേണ്ട ശ്രമങ്ങളുണ്ടാകുമെന്നും എം.പിമാർ ഉറപ്പുനൽകി. സ്ഥിതിഗതികൾ ഇങ്ങിനെ നീണ്ടാൽ സംഘർഷാവസ്ഥ ഉണ്ടാകാനാണ് സാദ്ധ്യത.
വനാവകാശ പ്രകാരം ഭൂമി ലഭിച്ചവരാണ് തൃശൂർ മലക്കപ്പാറയിലെ അറാക്കാപ്പ് കോളനിയിൽ നിന്ന് എത്തിയവർ.
മീൻ പിടിത്തം വിലക്കി
ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസികൾ അടുത്തുള്ള ഇടമലയാർ ഡാമിൽ പോയി മീൻ പിടിച്ചാണ് അത്യാവശ്യം ചെലവിനുള്ള രൂപ കണ്ടെത്തുന്നത്. തങ്ങളുടെ പൂർവികരായി ഇടമലയാർ ഡാമിൽ നിന്നാണ് മീൻ പിടിക്കുന്നത്. കഴിഞ്ഞദിവസം ഡാമിൽ മീൻ പിടിക്കാനെത്തിയ തങ്ങളെ കെ.എസ്. ഇ.ബി വാച്ചർ തടഞ്ഞെന്നും ഡാമിൽ മീൻ പിടിക്കാനോ, വനത്തിൽ നിന്ന് തേൻ ശേഖരിക്കുവാനോ അനുവദിക്കില്ലെന്നും, തങ്ങളുടെ സ്ഥലത്ത് തിരിച്ചുപോയി മീൻ പിടിക്കണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാതായി ചെല്ലപ്പൻ എന്ന ആദിവാസി പറഞ്ഞു.
ഭൂമി അനുവദിക്കണം
ഉരുൾപൊട്ടൽ ഭീഷണിയും മറ്റുംമൂലമാണ് അറാക്കാപ്പ് വിട്ടുപോന്നത്. ഇടമലയാർ വൈശാലി ഗുഹക്ക് അടുത്തുതന്നെ സ്ഥലം പകരം സ്ഥലം അനുവദിച്ചു തരണമെന്നും ഊരുമൂപ്പൻ തങ്കപ്പൻ പറഞ്ഞു.
തേനും, തെള്ളിയും, മീൻപിടുത്തവും ആണ് പ്രധാന ഉപജീവനമാർഗം. എവിടെയെങ്കിലും ഭൂമി കിട്ടിയിട്ട് കാര്യമില്ല.
ആദിവാസികളെ തടയരുതെന്ന് നിർദേശിച്ചിട്ടുള്ളതാണ്. അവരെ തടഞ്ഞ വാച്ചറോട് വിശദീകരണം തേടും.
സലിം, സബ് എൻജിനീയർ, ഇടമലയാർ ഡാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |