തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ വായ്പാ തട്ടിപ്പ് വകുപ്പ് തലത്തിൽ സഹകരണ വകുപ്പ് ജോയിന്റ് സെക്രട്ടറി പി. കെ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സമിതി അന്വേഷിക്കും. പത്ത് ദിവസത്തിനകം ഇടക്കാല റിപ്പോർട്ടും ഒരു മാസത്തിനകം അന്തിമ റിപ്പോർട്ടും നൽകണമെന്ന് നിർദേശിച്ച് ശനിയാഴ്ച സർക്കാർ ഉത്തരവിറങ്ങി.
കരുവന്നൂർ തട്ടിപ്പിൽ ഉന്നതല അന്വേഷണം വരുമെന്ന് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അഡിഷണൽ രജിസ്ട്രാർ (ക്രെഡിറ്റ്) ബിനോയ് കുമാർ, കണ്ണൂർ ജോയിന്റ് ഡയറക്ടർ ഇ.രാജേന്ദ്രൻ, അസി. രജിസ്ട്രാറും നോഡൽ ഓഫീസറുമായ (ഐ. ടി) അയ്യപ്പൻ നായർ, കേരളാ ബാങ്ക് ടെക്‌നിക്കൽ എക്‌സ്‌പെർട്ട് ആദിശേഷൻ, കാട്ടാക്കട അസി.രജിസ്ട്രാർ (ജനറൽ) ജയചന്ദ്രൻ, ചിറയിൻകീഴ് അസി. രജിസ്ട്രാർ (ജനറൽ) ജെർണൈൽ സിംഗ് എന്നിവരും സഹകരണ ഇൻസ്‌പെക്ടർമാരിൽ നിന്നുള്ള രണ്ട് നോമിനികളുമാണ് സമിതിയിലുള്ളത്.
ക്രമക്കേട് യഥാസമയം കണ്ടെത്തുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകും. സി. പി. എം. അംഗങ്ങൾ ഉൾപ്പെട്ട അഴിമതി വർഷങ്ങൾക്കുമുമ്പേ അറിഞ്ഞിട്ടും തടഞ്ഞില്ലെന്ന ആക്ഷേപം ശക്തമാവുകയും പാർട്ടിയും സർക്കാരും പ്രതിരോധത്തിലാവുകയും ചെയ്ത സാഹചര്യത്തിലാണ് അന്വേഷണ നടപടി. എല്ലാ ജില്ലകളിലെയും സഹകരണ ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന മന്ത്രിയുടെ ഓൺലൈൻ യോഗം ഇന്ന് രാവിലെ നടക്കും.
പ്രതികൾ പണമെറിഞ്ഞത് റിയൽ എസ്റ്റേറ്റിലും ഹോട്ടൽ വ്യവസായങ്ങളിലും
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പ്രതികൾ പണം ഏറെയും നിക്ഷേപിച്ചത് റിയൽ എസ്റ്റേറ്റിലും ഹോട്ടൽ വ്യവസായങ്ങളിലുമാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇതിൽ നിന്ന് ലാഭം കിട്ടാതായതോടെ വായ്പയ്ക്കായി സമർപ്പിച്ച ആധാരം ഉടമകൾ അറിയാതെ പണയപ്പെടുത്തി കോടികൾ തട്ടിയെടുത്തു.
അതിനാൽ വ്യാജരേഖ ചമച്ചുവെന്ന വകുപ്പ് കൂടി പ്രതികൾക്കെതിരെയുണ്ടാകും.
മുപ്പത് ആധാരങ്ങൾ പലപ്പോഴായി പണയപ്പെടുത്തിയതായും വ്യക്തമായി. ബാങ്കിന്റെ പ്രധാന തസ്തികകളിൽ ഇരിക്കുന്നതിനാൽ ഭൂമിയുടെ മതിപ്പുവില നിശ്ചയിക്കുന്നത് അടക്കം വായ്പ സംബന്ധിച്ച ഇടപാടുകളെല്ലാം പ്രതികളുടെ മേൽനോട്ടത്തിലായിരുന്നു. ബിജു കരീമും, ബിജോയിയുമാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകരെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |