പനമരം: ചെറുകാട്ടൂരിൽ പട്ടാപ്പകൽ വീട് കുത്തിത്തുറക്കാൻ ശ്രമിച്ച കേസിലെ പ്രതി പെരിന്തൽമണ്ണയിൽ മറ്റൊരു മോഷണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. കൊട്ടാരക്കര ഏഴുകോൺ അഭി വിഹാറിൽ അഭിരാജ് (29) ആണ് പിടിയിലായത്. അന്തർ സംസ്ഥാന മോഷണക്കേസിലും വിവിധ ജില്ലകളിലെ മോഷണക്കേസുകളിലും പ്രതിയാണ് ഇയാൾ.
ആനക്കുഴി മുതിരക്കാല ഫ്രാൻസിസിന്റെ വീട്ടിലെത്തിയാണ് ജൂലായ് ആറിന് പട്ടാപ്പകൽ ഇയാൾ വാതിൽ കുത്തിത്തുറക്കാൻ ശ്രമിച്ചത്. സ്‌കൂട്ടറിൽ എത്തിയ പ്രതികൾ കമ്പിപ്പാരയുമായി വാതിൽ കുത്തിതുറക്കാൻ ശ്രമിക്കുകയുമായിരുന്നെന്ന് ഫ്രാൻസിസിന്റെ മകൾ പൊലീസിൽ മൊഴി നൽകിയിരുന്നു. ചെറുകാട്ടൂരിലെയും പരിസരത്തെയും സി.സി ടി.വി പരിശോധിച്ച പൊലീസിന് സ്‌കൂട്ടറിൽ എത്തിയ രണ്ടു പേരുടെ ദൃശ്യം ലഭിച്ചിരുന്നു. ആ സൂചന വച്ച് അന്വേഷണം തുടരുന്നതിനിടയിലാണ് പെരിന്തൽമണ്ണയിലെ ആലിപ്പറമ്പിൽ അടച്ചിട്ട വീടിന്റെ പൂട്ട് തകർത്ത് 19 പവൻ സ്വർണാഭാരണങ്ങളും 18,000 രൂപയും സംഘം ചേർന്ന് കവർന്ന കേസിൽ ഇയാൾ പിടിയിലായത്. ചെറുകാട്ടൂരിലെ കവർച്ചാശ്രമത്തിന് ശേഷം പ്രതികൾ അതേ സ്‌കൂട്ടറിൽ പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്നു. ജൂലായ് 7 നാണ് ആലിപ്പറമ്പിലെ കവർച്ച.
പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷനിലെ നടപടികൾ പൂർത്തിയായ ശേഷം അഭിരാജിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തുമെന്ന് പനമരം പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |