തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ ക്രമക്കേട് പരിശോധിക്കാൻ സഹകരണ വിജിലൻസ് സംവിധാനം ശക്തമാക്കും. സംസ്ഥാനതലത്തിൽ ഡി.ഐ.ജിയെയും മൂന്നു മേഖലകളിലായി എസ്.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ഇതിനായി നിയമിക്കാനാണ് ആലോചന. ഓഡിറ്റ് പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയാൽ വിജിലൻസിനെ അറിയിക്കണമെന്ന വിധത്തിൽ സഹകരണ നിയമത്തിൽ ഭേദഗതി വരുത്തും. ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള മേഖലാ വിജിലൻസ് സംഘത്തിന് പരാതിയിൽ നേരിട്ട് ഇടപെടാനുള്ള വ്യവസ്ഥ കൊണ്ടുവരും.
വി.എസ് സർക്കാരിന്റെ കാലത്ത് മന്ത്രി ജി. സുധാകരനാണ് സഹകരണ വകുപ്പിൽ പൊലീസ് വിജിലൻസ് സംവിധാനം കൊണ്ടുവരാൻ ശ്രമിച്ചത്. എന്നാൽ, പൊലീസ് പരിശോധന വരുന്നതിനെ വകുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ അത് തടസപ്പെട്ടു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെയാണ് സഹകരണ വിജിലൻസിനെ ശക്തിപ്പെടുത്താൻ വീണ്ടും തീരുമാനിച്ചത്.
സഹകരണ സംഘങ്ങളുടെ ഓഡിറ്റ് പരിശോധനയിലും മാറ്റമുണ്ടാകും. ഓഡിറ്റ് റിപ്പോർട്ട് പ്രത്യേക സംഘം വീണ്ടും പരിശോധിക്കും. സഹകരണ ബാങ്കുകളുടെ ഇടപാടുകൾ സഹകരണസംഘം രജിസ്ട്രാർ ഓഫീസിൽ പരിശോധിക്കാനാവുന്ന സോഫ്റ്റ്‌വെയർ സംവിധാനം നടപ്പാക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |