തൃശൂർ: സർക്കാരിന്റെ പ്രാരംഭ കണക്ക് പ്രകാരം ജില്ലയിൽ 65,124 വിദ്യാർത്ഥികൾക്ക് മൊബൈൽ, ടാബ് പോലുള്ള ഓൺലൈൻ പഠനോപകരണങ്ങൾ ഇല്ലാത്തതായി കണ്ടെത്തൽ. ഈ കുട്ടികൾക്ക് പഠനോപകരണം കണ്ടെത്താൻ സാമൂഹിക സഹായം വേണ്ടി വരും. ലോൺ മുഖേന, കണ്ടെത്താൻ കഴിയുന്ന അരലക്ഷത്തിലേറെ വിദ്യാർത്ഥികളുണ്ട്. ഒന്നാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള കുട്ടികളുടെ കണക്കാണിത്.
ചിലയിടങ്ങളിൽ ഇന്റർനെറ്റ് സൗകര്യം ഇപ്പോഴും പൂർണ്ണമായും ലഭ്യമാക്കാനായിട്ടില്ല. ബി.എസ്.എൻ.എല്ലിന്റെ സഹായത്തോടെ ആദിവാസി മേഖലകളിൽ അടക്കം ഇതിനുള്ള ശ്രമം നടക്കുന്നുണ്ട്. നിയോജക മണ്ഡലാടിസ്ഥാനത്തിൽ എല്ലാ പഞ്ചായത്തുകളുടെയും സ്‌കൂളുകളുടെയും സഹകരണത്തോടെ എത്രയും വേഗം അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി സൗകര്യം ലഭ്യമാക്കാനും സമ്പൂർണമായും ഡിജിറ്റൽ വിദ്യാഭ്യാസ സൗകര്യം ഉറപ്പ് വരുത്താനും ജില്ലാതല സമിതി യോഗത്തിൽ തീരുമാനമായി. പ്രവർത്തനം സമയബന്ധിതമായി നടപ്പാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരുടെ ജില്ലാതലയോഗവും തുടർന്ന് നിയോജക മണ്ഡലാടിസ്ഥാനത്തിൽ മറ്റൊരു യോഗവും ചേരും.
കൊവിഡ് രോഗവ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്ലാസുകൾ ഓൺലൈനായി നടത്തേണ്ട സാഹചര്യത്തിലാണ് യോഗം ചേർന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ റവന്യൂ മന്ത്രി കെ. രാജൻ, എം.എൽ.എമാരായ വി.ആർ. സുനിൽ കുമാർ, മുരളി പെരുനെല്ലി, മേയർ എം. കെ വർഗീസ്, ജില്ലാ കളക്ടർ ഹരിത വി. കുമാർ, വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി. വി മദനമോഹനൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു.
ജനകീയ യജ്ഞം
ആഗസ്റ്റ് 15നകം ഡിജിറ്റൽ ഉപകരണം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ജനകീയ യജ്ഞം തന്നെ നടത്താനാണ് ശ്രമം. കുട്ടികളുടെ എണ്ണം പോർട്ടലിൽ ലഭ്യമാക്കി ഉപകരണങ്ങളോ പണമോ സംഭാവനയായി നൽകാൻ സൗകര്യമൊരുക്കും. സ്വന്തമായി ഉപകരണം വാങ്ങാൻ കഴിയുന്നവർ, വായ്പ ലഭ്യമാക്കിയാൽ ഉപകരണം വാങ്ങാൻ കഴിയുന്നവർ, സമൂഹ സഹായത്തോടെ മാത്രം വാങ്ങാൻ കഴിയുന്നവർ എന്നിങ്ങനെ നിലവിൽ ഡിജിറ്റൽ ഉപകരണങ്ങളില്ലാത്ത കുട്ടികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് കണക്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |