ന്യൂഡൽഹി: ജമ്മുവിലെ ഡ്രോൺ ആക്രമണങ്ങളിൽ പാകിസ്ഥാനോട് ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ത്യൻ അതിർത്തി രക്ഷാ സേനയായ ബി.എസ്.എഫും പാകിസ്ഥാൻ റേഞ്ചേഴ്‌സും തമ്മിലുള്ള സെക്ടർ കമാൻഡർ കൂടിക്കാഴ്ചയിലാണ് പ്രതിഷേധം അറിയിച്ചത്. അതിർത്തിയിലെ സുചേത്ഗർത് പ്രദേശത്ത് പാകിസ്ഥാൻ റേഞ്ചേഴ്‌സിന്റെ അഭ്യർത്ഥന മാനിച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ഫെബ്രുവരിയിൽ ഡി.ജി.എം.ഒകൾ വെടിനിറുത്തൽ കരാർ പ്രഖ്യാപിച്ചതിന് ശേഷം ഇരുരാജ്യങ്ങളുടെയും അതിർത്തി കാവൽ സേനകൾ തമ്മിലുള്ള ആദ്യ സെക്ടർ കമാൻഡർ ലെവൽ മീറ്റിംഗായിരുന്നു ഇത്.
ഡ്രോൺ ആക്രമണത്തിനാെപ്പം ഭീകര പ്രവർത്തനങ്ങൾ, അതിർത്തിക്കപ്പുറത്തുനിന്ന് തുരങ്കങ്ങൾ കുഴിക്കൽ, അതിർത്തി നിർണയവുമായി ബന്ധപ്പെട്ട മറ്റുചില പ്രശ്‌നങ്ങൾ എന്നിവയാണ് കൂടിക്കാഴ്ചയിൽ ഇന്ത്യ പ്രധാനമായും ഉയർത്തിക്കാണിച്ചത്. പ്രവർത്തനപരമായ കാര്യങ്ങൾ പരിഹരിക്കുന്നതിന് ഫീൽഡ് കമാൻഡർമാർ തമ്മിലുള്ള തൽക്ഷണ ആശയവിനിമയം പുനർജീവിപ്പിക്കാൻ കൂടിക്കാഴ്ചയിൽ തീരുമാനിച്ചതായി ബി.എസ്.എഫ്. വക്താവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |