പഴയങ്ങാടി (കണ്ണൂർ): സ്പൈനൽ മസ്കുലർ അട്രോഫി രോഗബാധിതനായ കണ്ണൂർ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിന് 18 കോടി ചെലവുവരുന്ന ചികിത്സയ്ക്കായി നടത്തിയ അഭ്യർത്ഥനയ്ക്ക് സുമനസുകൾ മനസുകൊടുത്തപ്പോൾ ലഭിച്ചത് 46.78 കോടി രൂപ. 7,77,000 പേരാണ് പണം അയച്ചത്. മുഹമ്മദിന്റെയും മൂത്ത സഹോദരി അഫ്രയുടെയും ചികിത്സ കഴിച്ചുള്ള തുക സമാനമായ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി നീക്കിവയ്ക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അക്കൗണ്ടിൽ എത്തിയ ഏറ്റവും വലിയ തുക അഞ്ച് ലക്ഷമാണ്. സർക്കാരുമായി ആലോചിച്ച ശേഷമാകും ശേഷിക്കുന്ന തുക വിനിയോഗിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുക. കുഞ്ഞിനുള്ള സോൾജെൻസ്മ മരുന്ന് അടുത്ത മാസം ആറിനെത്തുമെന്നും ബന്ധുക്കൾ പറഞ്ഞു. രക്തപരിശോധന നെതർലന്റിൽ നടന്നു. അമേരിക്കയിൽ നിന്നാണ് സോൾജെൻസ്മ തയ്യാറാക്കി അയയ്ക്കേണ്ടത്. ചികിത്സ കോഴിക്കോട്ടെ ഡോ. സ്‌മിലു മോഹൻലാൽ ആസ്റ്റർ മിംസ് ആശുപത്രിയിലാണ് നിശ്ചയിച്ചിരിക്കുന്നത്.
ഗൾഫിൽ ലിഫ്റ്റ് ടെക്നീഷ്യനായിരുന്ന റഫീഖിന്റെയും മറിയത്തിന്റെയും മൂത്തമകളായ അഫ്രയുടേയും മൂന്നാമത്തെ കുട്ടിയായ മുഹമ്മദിന്റെയും ദൈന്യത കേരളകൗമുദി അടക്കമുള്ള മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചതോടെയാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് സഹായമെത്തിയത്. രണ്ടുവയസിനകം 18 കോടിയോളം വിലവരുന്ന 44 മില്ലി സോൾജെൻസ്മ നൽകി ജീൻ തൊറാപ്പി നടത്തുന്നത് മാത്രമാണ് ഈ അസുഖത്തിനുള്ള പ്രതിവിധി.
അഫ്രയുടെ രോഗം നാലുവയസിന് ശേഷമാണ് തിരിച്ചറിഞ്ഞത്. അതിനാൽ ഈ മരുന്ന് നൽകിയാലും ഫലമുണ്ടാകില്ല. 'എന്നെ മറന്നേക്കൂ, കുഞ്ഞനിയനെ സഹായിക്കൂ' എന്ന അഫ്രയുടെ അഭ്യർത്ഥന ലോകം കേട്ടതോടെ സഹായം പെരുമഴ പോലെ എത്തുകയായിരുന്നു.
ചികിത്സാ നടപടികൾക്ക് വേഗം
മുഹമ്മദിന്റെ വിവിധ പരിശോധനകളുടെ ഫലം വൈകാതെ എത്തിച്ച് തുടർനടപടികൾ കൈക്കൊള്ളാൻ ആസ്റ്റർ മിംസ് ആശുപത്രിയിലെ മെഡിക്കൽ ബോർഡ് തീരുമാനിച്ചു. പീഡിയാട്രിക് സർജനും ചീഫ് ഒഫ് മെഡിക്കൽ സർവീസസുമായ ഡോ. എബ്രഹാം മാമൻ, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ഇ.കെ.സുരേഷ് കുമാർ , ന്യൂറോ സർജൻ ഡോ. നൗഫൽ ബഷീർ, ജനിറ്റിക് വിഭാഗം കൺസൾട്ടന്റ് ഡോ. ദിവ്യ പച്ചാട്ട് എന്നിവർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |