കൊല്ലം: ചുമട്ടുതൊഴിലാളികളുടെ അന്യായകൂലിയും മോശം പെരുമാറ്റവുംകാരണം കൊല്ലം തടിഡിപ്പോയിൽ തേക്കിൻ തടികളുടെ കച്ചവടം കുത്തനെ ഇടിഞ്ഞു. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ നിസംഗതയും ചുമട്ടുതൊഴിലാളികളുടെ ചൂഷണവും സർക്കാർ ഖജനാവിൽ എത്തേണ്ട കോടികൾക്കാണ് തടയിട്ടിരിക്കുന്നത്. കഴുത്തറുപ്പൻ കൂലിക്കെതിരെ വ്യാപക പരാതി ഉയർന്നിട്ടും ചെറുവിരൽ അനക്കാൻ പോലും തൊഴിൽ വകുപ്പ് അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
ഇപ്പോൾ തുയ്യത്തെ തടിഡിപ്പോ പരിസരത്ത് മാത്രമാണ് തേക്കിൻ കഴകൾ സൂക്ഷിച്ചിരിക്കുന്നത്. ഇപ്പോൾ ആശ്രാമം ഹോക്കി സ്റ്റേഡിയം നിലനിൽക്കുന്ന സ്ഥലം കൊല്ലം ഡിപ്പോയിൽ എത്തിക്കുന്ന തേക്കിൻതടികൾ സംഭരിച്ചിരുന്ന ഇടമായിരുന്നു. പത്തുവർഷം മുൻപുവരെ ഒരുമാസം 30 മുതൽ 50 ക്യുബിക് മീറ്റർ തടിവരെ ലേലം പോയിരുന്നു. അഞ്ചുവർഷം മുൻപ് വ്യാപാരം ശരാശരി 15 ക്യുബിക് മീറ്ററിലേക്ക് ഇടിഞ്ഞു. ഇപ്പോൾ പല മാസങ്ങളിലും ഒരു തടിക്കഷ്ണം പോലും വിറ്റുപോകാത്ത അവസ്ഥയുമുണ്ട്. ഈമാസം 2.3 ക്യുബിക് മീറ്റർ മാത്രമാണ് വിറ്റുപോയത്.
കഴിഞ്ഞമാസങ്ങളിൽ നടന്ന വില്പന (ക്യുബിക് മീറ്ററിൽ)
ജൂലായ് - 2.314
ജൂൺ - 0
മേയ് - 0.5
ഏപ്രിൽ - 11
മാർച്ച് - 0
ഫെബ്രുവരി - 0.25 ക്യുബിക് മീറ്റർ
നിലവിൽ സ്റ്റോക്കുള്ള തടി - 75 ക്യുബിക് മീറ്റർ
വില്പന ഇടിഞ്ഞു, പുതിയ തേക്കിൻതടികൾ എത്തുന്നുമില്ല
വിറ്റ് പോകുന്ന മുറയ്ക്ക് മാത്രമാണ് ഇവിടെ കൂടുതൽ തടിയെത്തിക്കുന്നത്. വില്പന ഇടിഞ്ഞതോടെ പുതിയ തേക്കിൻതടികൾ ഇവിടേക്ക് എത്തുന്നുമില്ല. ലേലം ഓൺലൈനാക്കിയതും ജി.എസ്.ടി നിലവിൽ വന്നതും കൊവിഡ് പ്രതിസന്ധിയുമൊക്കെ കച്ചവടം ഇടിയുന്നതിന്റെ കാരണങ്ങളാണെങ്കിലും ഏറ്റവും വലിയ പ്രശ്നം ചുമട്ടുതൊഴിലാളികളുടെ പിടിച്ചുപറിയാണ്. തൊഴിൽ വകുപ്പ് നിശ്ചയിച്ച നിരക്കെന്ന വ്യാജേനെ ആധികാരികമായി രസീതെഴുതി നൽകിയാണ് ഇവിടെയെത്തുന്നവരെ ലോഡിംഗുകാർ കൊള്ളയടിക്കുന്നത്. വൻതുക ചുമട്ടുകൂലി നൽകിക്കഴിഞ്ഞാൽ ഇവിടെ നിന്നും തടിയെടുക്കുന്ന കച്ചവടക്കാർക്ക് മറിച്ചുവിൽക്കുമ്പോൾ കാര്യമായ ലാഭം കിട്ടാറില്ല. സ്വകാര്യവ്യക്തികളും മനസ് മടുത്താണ് ഇവിടെ നിന്ന് മടങ്ങുന്നത്. അതുകൊണ്ടുതന്നെ മൂന്നര വർഷം മുൻപ് എത്തിച്ച തടികൾ പോലും വിറ്റുപോകാതെ കിടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |