ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംബന്ധിച്ച ആരോപണങ്ങൾ പരിശോധിക്കുന്ന സി.പി.എം അന്വേഷണ കമ്മിഷൻ സിറ്റിംഗ് നടത്തുന്ന ജില്ലാ കമ്മിറ്റി ഓഫീസിൽ മൊഴി നൽകാനെത്തിയവരെ പരാതിക്കാരനും ഒരു ഏരിയാ കമ്മിറ്റിയംഗവും സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആക്ഷേപം.
രണ്ടു ദിവസമായി മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. ഇന്നലെ അമ്പലപ്പുഴ മണ്ഡലത്തിലെ ഭാരവാഹികളിൽ നിന്ന് മൊഴിയെടുത്തു. ജി. സുധാകരൻ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രവർത്തിച്ചില്ല, ഫണ്ട് പിരിച്ചു നൽകിയില്ല എന്നീ കാര്യങ്ങളിലേതെങ്കിലും ഒന്ന് കമ്മിഷൻ അംഗങ്ങളോട് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്വാധീന ശ്രമം. സംഭവം വിവാദമായതോടെ ,ഒരു മുതിർന്ന നേതാവ് പരാതിക്കാരനെ ഫോണിൽ വിളിച്ച് താക്കീത് ചെയ്‌തതായും അറിയുന്നു. ആദ്യ ദിവസം മൊഴി കൊടുത്ത് മടങ്ങിയ സുധാകരൻ പിന്നീട് സിറ്റിംഗ് സ്ഥലത്തെത്തിയില്ല. എന്നാൽ, മൊഴി നൽകിയിട്ടും പരാതിക്കാരൻ ജില്ലാ കമ്മിറ്റി ഓഫീസിൽ തമ്പടിച്ച് മറ്റുള്ളവരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് ആക്ഷേപം.
അതേസമയം, അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയിലെ ഭൂരിഭാഗം പേരും സുധാകരന് അനുകൂലമായ മൊഴി നൽകിയെന്നാണ് വിവരം. ഇനി ആലപ്പുഴ നഗരസഭയുടെ പരിധിയിലുള്ള ഭാരവാഹികളുടെ മൊഴിയാണ് എടുക്കാനുള്ളത്. കമ്മിഷൻ അംഗം എളമരം കരീമിന് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ മറ്റൊരു ദിവസം തെളിവെടുപ്പ് തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |