ന്യൂയോർക്ക് : ലോക പ്രശസ്ത ഹോളിവുഡ് അഭിനേതാവും സ്റ്റാന്റ് അപ്പ് കൊമേഡിയനുമായ ജാക്കി മാസൺ (93) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ചയാണ് ലോകത്തോട് വിട പറഞ്ഞത്. 1928 ജൂൺ 9ന് വിസ്കോൻസിൽ ഒരു യാഥാസ്ഥിതിക ജൂത കുടുംബത്തിലായിരുന്നു ജനനം. മിൻസ്കിൽ നിന്ന് യു.എസിലേക്ക് കുടിയേറിയതായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം നിത്യച്ചെലവുകൾക്കായി പല പല ജോലികൾ മാറി മാറി പരീക്ഷിച്ച അദ്ദേഹം ബോക്സറായും ജ‌്വൂവിഷ് മതാദ്ധ്യാപകനായും ജോലി നോക്കിയിട്ടുണ്ട്. പിന്നീട് ഹോട്ടലുകളിൽ സ്റ്റാന്റ് അപ്പ് കോമഡി ഷോകളിലൂടെ അദ്ദേഹം ശ്രദ്ധേയനാകാൻ തുടങ്ങി. തന്റെ സ്വത സിദ്ധവും വ്യത്യസ്തവുമായ അവതരണ ശൈലിയിലൂടെ അദ്ദേഹം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റി. 1961 ൽ സ്റ്റീവ് അലൻസിന്റെ ടെലിവിഷൻ ഷോയിലൂടെ ടെലിവിഷൻ രംഗത്ത് ശ്രദ്ധ നേടിയപ്പോൾ അദ്ദേഹം കൂടുതൽ പ്രശസ്തിയിലേക്കുയർന്നു. ദ എഡ് സള്ളിവൻ ഷോയിൽ അതിഥിയായെത്തി ആരാധകരുടെ മനം കവർന്ന ജാക്കി മാസണ്, പരിപാടിയുടെ ആതിഥേയനായ സള്ളിവനുമായുണ്ടായ പ്രശ്നങ്ങളെ തുടർന്ന് തുടർന്ന് നിർമ്മാതാക്കൾ രണ്ട് വർഷത്തേയ്ക്ക് വിലക്കേർപ്പെടുത്തി. രണ്ട് വർഷത്തിന് ശേഷം വീണ്ടും പരിപാടിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ സള്ളിവൻ ജാക്കിയോട് പരസ്യമായി ക്ഷമാപണം നടത്തി. പിന്നീട് സ്റ്റാന്റ് അപ്പ് കോമഡി രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിച്ച അദ്ദേഹം 1986ൽ ദ വേൾഡ് അക്കോർഡിംഗ് ടു മി എന്ന പരിപാടിയിലൂടെ പ്രേക്ഷക മനം കവർന്നു. ഇതിലെ പ്രകടനത്തിന് സ്പെഷ്യൽ ടോണി അവാർഡ്, എമ്മി അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടി. അദ്ദേഹത്തിന്റെ ജാക്കി മാസൺ ബ്രാൻഡ് ന്യൂ, ജാക്കി മാസൺ പൊളിറ്റിക്കലി ഇൻകറക്ട് എന്നിവയും ഏറെ പ്രശസ്തമാണ്. ജിൽ റോസൺഫെൽഡാണ് ഭാര്യ. അദ്ദേഹത്തിന്റെ മരണത്തിൽ ലോകമെമ്പാടുമുള്ള ആരാധകരും ഹോളിവുഡിലെ പ്രമുഖരും അനുശോചനം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |