ഒളിമ്പിക്സ് ടേബിൾ ടെന്നിസിന്റെ മൂന്നാം റൗണ്ടിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയായി മണിക ബത്ര,
രണ്ടാം റൗണ്ടിൽ മണിക അട്ടിമറിച്ചത് ലോക 32-ാം റാങ്കുകാരി മാർഗരീത്ത പെസോസ്‌കയെ
ടോക്യോ : ടോക്യോയിലെ ടേബിളിൽ ഇന്ത്യയുടെ മണിമുഴക്കമായി മണിക ബത്ര.ഇന്നലെ രണ്ടാം റൗണ്ടിൽ ലോക 32-ാം റാങ്കുകാരിയായ ഉക്രേനിയൻ താരം മാർഗരീത്ത പെസോസ്കയെ ഏഴു ഗെയിം നീണ്ട മത്സരത്തിൽ അട്ടിമറിച്ച മണിക ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി ടേബിൾ ടെന്നീസ് മൂന്നാം റൗണ്ടിലെത്തുന്ന ഇന്ത്യൻ വനിത എന്ന റെക്കാഡും സ്വന്തമാക്കി. ഒരു മണിക്കൂറോളം നീണ്ട പോരാട്ടത്തിൽ ആദ്യ രണ്ട് ഗെയിമുകൾ കൈവിട്ടശേഷം അതിശക്തമായി തിരിച്ചുവന്നാണ് മണിക ചരിത്രത്തിലെ ഇടിമുഴക്കമായി മാറിയത്. സ്കോർ : 4-11,4-11,11-7,12-10,8-11,11-5,11-7.
ആദ്യ റൗണ്ടിൽ നേരിട്ടുള്ള ഗെയിമുകൾക്ക് ബ്രിട്ടന്റെ ടിൻ ടിൻ ഹോയെ തോൽപ്പിച്ചിരുന്ന ലോക റാങ്കിംഗിലെ 62-ാം സ്ഥാനക്കാരിയായ മണിക രണ്ടാം റൗണ്ടിൽ കരിയറിലെ തന്നെ ഏറ്റവും കടുത്ത പോരാട്ടമാണ് നേരിട്ടത്. ആദ്യ രണ്ട് ഗെയിമുകളിലും നാലുപോയിന്റ് വീതം മാത്രം നേടാനായ മണിക കൈവിട്ടെന്നുകരുതിയ കളിയാണ് തിരിച്ചുപിടിച്ചത്. മൂന്നാം ഗെയിമിൽ പിന്നിൽ നിന്നശേഷം പൊരുതിക്കയറി ഗെയിം പോയിന്റ് നേടിയ ഇന്ത്യൻ താരം നാലാം ഗെയിമിലാണ് യഥാർത്ഥ വെല്ലുവിളിനേരിട്ടത്. ഈ ഗെയിമിലും തുടക്കത്തിൽ ഉക്രേനിയൻ താരം മികവുകാട്ടിയെങ്കിലും മികച്ച ആക്രമണ -പ്രതിരോധ തന്ത്രങ്ങളിലൂടെ മണിക ഇഞ്ചോടിഞ്ച് പൊരുതി. ഒടുവിൽ 12-10ന് ഗെയിമും സ്വന്തമാക്കി. അഞ്ചാം ഗെയിം കൈവിട്ടുപോയെങ്കിലും അടുത്ത രണ്ട് ഗെയിമുകളിൽ വിജയിച്ച് മത്സരവും സ്വന്തമാക്കി.
മൂന്നാം റൗണ്ടിൽ മണികയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളിയാണ് ; ലോക 14-ാം റാങ്കുകാരിയായ ആസ്ട്രിയൻ താരം സോഫിയ പൊൾക്കാനോവ
മൂന്ന് വിജയങ്ങൾകൂടി നേടിയാൽ (മൂന്നാം റൗണ്ട്,പ്രീ ക്വാർട്ടർ,ക്വാർട്ടർ) മണികയ്ക്ക് സെമിയിലെത്തി മെഡൽ ഉറപ്പാക്കാം.
26കാരിയായ മണികയുടെ രണ്ടാം ഒളിമ്പിക്സാണിത്. റിയോയിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.
അന്തർദ്ദേശീയ രംഗത്തെ മികവിന് 2020ലെ രാജീവ് ഗാന്ധി ഖേൽരത്ന നേടിയ താരമാണ് മണിക.
ആ ടൈം ഔട്ട് നിർണായകമായി
- ദേശീയ ടേബിൾ ടെന്നിസ് താരം പ്രണതി പി.നായർ എഴുതുന്നു
ഇന്ത്യൻ ടേബിൾ ടെന്നിസ് താരങ്ങൾക്കെല്ലാം പ്രചോദനം പകരുന്ന വിജയമാണ് മണികയുടേത്. ആദ്യ രണ്ട് ഗെയിമുകളിലും ചില അൺഫോഴ്സ്ഡ് എററുകൾ വരുത്തിയത് കൊണ്ടാണ് വിജയിക്കാൻ കഴിയാതിരുന്നത്. ഉയർന്നുവന്ന പന്തുകൾ കുറച്ച് പുറത്തേക്ക് അടിച്ചുകളഞ്ഞതും മിസുകൾ വന്നതും വിനയായി. എന്നാൽ തന്ത്രം മാറ്റി മൂന്നും നാലും ഗെയിമുകളിൽ കുറച്ചുകൂടി നന്നായി റാലികൾ കളിക്കാൻ തുടങ്ങിയതോടെയാണ് പോയിന്റുകൾ കിട്ടിയത്.
മത്സരത്തിൽ ശരിക്കും നിർണായകമായത് ആറാം ഗെയിമിൽ 2-5ന് പിന്നിൽ നിന്നപ്പോൾ മണിക എടുത്ത ടൈം ഔട്ടാണ്. അതുകഴിഞ്ഞുവന്ന് തുടർച്ചായ ഒൻപത് പോയിന്റുകളാണ് നേടിയത്. ആ ടൈംഔട്ടിലാണ് മാനസികമായ ആധിപത്യം നേടാൻ കഴിഞ്ഞത്. ആ ആത്മവിശ്വാസം അവസാനഗെയിമിലും കണ്ടു.
മണികയുടെ ഓരോ പോയിന്റും ആവേശത്തോടെ കണ്ടു. തുടക്കത്തിൽ തിരിച്ചടികളുണ്ടായപ്പോൾ പ്ളാൻ എയിൽ നിന്ന് ബിയിലേക്ക് മാറി. ഉക്രേനിയൻ താരത്തിനെതിരെ മണികയുടെ മടങ്ങിവരവ് അത്യുജ്ജ്വലമായിരുന്നു.
- സച്ചിൻ ടെൻഡുൽക്കർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |