ടോക്യോ : കോർട്ടിൽ തന്റെ അരികിൽ പേഴ്സണൽ കോച്ചിനെ അനുവദിക്കാത്തതിനെത്തുടർന്ന് ആ സ്ഥാനത്ത് ദേശീയ ടീം കോച്ചിനെയും വേണ്ടെന്ന് നിലപാടെടുത്താണ് മണിക രണ്ടാം റൗണ്ട് മത്സരത്തിനുമിറങ്ങിയത്.
ഒളിമ്പിക്സ് ലക്ഷ്യമിട്ട് ഏറെനാളായി സന്മയ് പരഞ്ജ്പെയ്ക്ക് ഒപ്പമാണ് പരിശീലിക്കുന്നത്. മണികയുടെ അഭ്യർത്ഥനപ്രകാരം സന്മയ്ക്കും ടോക്കിയോയിലേക്ക് പോകാനുള്ള അനുമതി ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ നൽകിയിരുന്നു. എന്നാൽ കളിക്കാർക്ക് ഒപ്പം മത്സരവേദിയിൽ പ്രവേശിക്കാനുള്ള അക്രഡിറ്റേഷൻ കാർഡ് അല്ല സംഘാടകർ നൽകിയത്. പരിശീലന സ്ഥത്ത് മാത്രം അനുഗമിക്കാൻ കഴിയുന്ന പി കാറ്റഗറി അക്രഡിറ്റേഷനാണ് നൽകിയത്. ഗെയിംസ് വില്ലേജിൽ താമസിക്കാനുമാവില്ല. പുറത്ത് ഹോട്ടലിൽ സ്വന്തം ചെലവിലാണ് സന്മയ്‌യുടെ താമസം.
സന്മയ്‌ക്ക് തനിക്കൊപ്പം മത്സരവേദിയിൽ ഇരിക്കാനുള്ള അക്രഡിറ്റേഷനാക്കി നൽകണമെന്ന് മണിക ആവശ്യപ്പെട്ടെങ്കിലും ആദ്യ മത്സരത്തിന് മുമ്പ് അത് നടന്നില്ല. ഒപ്പമിരിക്കാൻ ദേശീയ ടീം കോച്ച് സൗമ്യദീപ് റോയ്‌യെ നിയോഗിക്കുകയാണ് ചെയ്തത്. എന്നാൽ ഇത് മണിക നിരസിച്ചു. ഒന്നാം റൗണ്ടിൽ മത്സരിക്കുമ്പോൾ കോച്ചിന്റെ സൈഡിലെ കസേര ശൂന്യമായപ്പോഴാണ് ഇത് മാദ്ധ്യമപ്രവർത്തകരുടെയും ശ്രദ്ധയിൽപ്പെട്ടത്. ഇക്കാര്യം വാർത്തയായതോടെ ഇന്നലെ കോച്ചിന്റെ കസേരയിലിരിക്കാൻ കഴിഞ്ഞില്ലെങ്കിലും സന്മയ്‌ക്ക് ഗാലറിയിൽ പ്രവേശിക്കാനുള്ള സൗകര്യം സംഘാടക സമിതിയിൽ ഇടപെട്ട് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ചെയ്തുകൊടുത്തു. ഗാലറിയിലിരുന്ന് ഉറക്കെ മണികയ്ക്ക് സന്മയ് നിർദ്ദേശങ്ങൾ നൽകുന്നുണ്ടായിരുന്നു.
അത് അഹങ്കാരമായി കരുതേണ്ട
പ്രമുഖ ടേബിൾ ടെന്നിസ് കോച്ച് ജോബിൻ ജെ.ക്രിസ്റ്റി എഴുതുന്നു
ദേശീയ കോച്ച് ഒപ്പം വേണ്ടെന്ന് മണിക ബത്ര നിലപാടെടുത്തത് അഹങ്കാരമായി കാണേണ്ടതില്ള. അതൊരു സ്ട്രാറ്റജിക് ആയ തീരുമാനമാണ്. ഒളിമ്പിക്സ് മുന്നിൽക്കണ്ട് തന്റെ പേഴ്സണൽ കോച്ചുമായി ചേർന്നാണ് ദീർഘനാളായി മണിക പരിശീലിക്കുന്നത്.അവർ പല ഗെയിം പ്ളാനുകളും ആവിഷ്കരിച്ചിട്ടുണ്ടാകും.സാഹചര്യം അനുസരിച്ച് പ്ളാനിൽ മാറ്റം വരുത്തേണ്ടിവരും. അതിന് ആ കോച്ചിന്റെ സാന്നിദ്ധ്യമാണ് ആവശ്യം. ആ സ്ഥാനത്ത് പുതിയൊരു കോച്ചുവരുമ്പോൾ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം. അത് ഒഴിവാക്കുകയാണ് ബുദ്ധി. അതുമാത്രമാണ് മണിക ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |