ഏപ്രിൽ-ജൂണിലെ സ്വർണം ഇറക്കുമതി പതിന്മടങ്ങ് വർദ്ധിച്ചു
ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി നടപ്പുവർഷത്തെ (2021-22) ഏപ്രിൽ-ജൂൺ പാദത്തിൽ 2020 സമാനപാദത്തിലെ 68.8 കോടി ഡോളറിൽ (5,120 കോടി രൂപ) നിന്ന് കുതിച്ചുകയറിയത് 790 കോടി ഡോളറിലേക്ക് (58,797 കോടി രൂപ). കൊവിഡ് വ്യാപനവും ദേശീയ ലോക്ക്ഡൗണും മൂലം കടകൾ അടഞ്ഞുകിടന്നതും ഡിമാൻഡ് ഇടിഞ്ഞതുമാണ് കഴിഞ്ഞവർഷം ഏപ്രിൽ-ജൂണിലെ ഇറക്കുമതിയെ ബാധിച്ചത്. വിപണി വീണ്ടും സജീവമായതോടെ ഇക്കുറി ഇറക്കുമതി കുതിക്കുകയായിരുന്നു.
ഇന്ത്യയുടെ വ്യാപാരക്കമ്മിയും (കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരം) കറന്റ് അക്കൗണ്ട് കമ്മിയും (വിദേശ നാണയവരുമാനവും ചെലവും തമ്മിലെ അന്തരം) കൂടാനിടയാക്കുമെന്നതിനാൽ കേന്ദ്രസർക്കാരും റിസർവ് ബാങ്കും ആശങ്കയോടെയാണ് സ്വർണം ഇറക്കുമതി വർദ്ധനയെ കാണുക. ഏപ്രിൽ-ജൂണിൽ 3,100 കോടി ഡോളറാണ് വ്യാപാരക്കമ്മി. കഴിഞ്ഞപാദത്തിൽ വെള്ളി ഇറക്കുമതി 93.7 ശതമാനം കുറഞ്ഞ് 3.94 കോടി ഡോളറായി. സ്വർണം ഇറക്കുമതിയിൽ ഒന്നാമതും ഉപഭോഗത്തിൽ ചൈനയ്ക്ക് പിന്നിലായി രണ്ടാമതുമാണ് ഇന്ത്യ. ശരാശരി 800-900 ടണ്ണാണ് ഇന്ത്യയുടെ വാർഷിക ഇറക്കുമതി. ഇക്കുറി ഏപ്രിൽ-ജൂണിൽ ജെം, ജുവലറി കയറ്റുമതി 270 കോടി ഡോളറിൽ നിന്നുയർന്ന് 910 കോടി ഡോളറിൽ എത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |