സഞ്ജു ടീമിൽ
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 38 റൺസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്ര് നഷ്ടത്തിൽ 164 റൺസെടുത്തു. മറുപടിക്കിറങ്ങിയ ശ്രീലങ്ക 18.3 ഓവറിൽ 126 റൺസിന് ആൾഔട്ടാവുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ സൂര്യകുമാർ യാദവിന്റെ (34 പന്തിൽ 50) അർദ്ധ സെഞ്ച്വറിയും ക്യാപ്ടൻ ധവാൻ നേടിയ 46 റൺസുമാണ് നല്ല സ്കോറിൽ എത്തിച്ചത്. സൂര്യകുമാർ 5 ഫോറും 2 സിക്സും നേടി. മലയാളി താരം സഞ്ജു സാംസൺ 1 സിക്സും 2 ഫോറും ഉൾപ്പെടെ 20 പന്തിൽ 27 റൺസ് നേടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ പ്രിഥ്വി ഷായെ (0) ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ നഷ്ടമായിരുന്നു. ലങ്കയ്ക്കായി ചമീരയും ഹസരങ്കയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തുടർന്ന് ബാറ്റിംഗിനിറങ്ങിയ ലങ്കയെ 4 വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ബൗളർമാർ ചുരുട്ടിക്കെട്ടുകയായിരുന്നു. ലങ്കൻ ഇന്നിംഗ്സിലെ ആദ്യ ഓവറിൽ 10 റൺസ് വഴങ്ങിയ ശേഷമായിരുന്നു അടുത്ത സ്‌പെല്ലുകളിൽ ഭുവിയുടെ തകർപ്പൻ തിരിച്ചുവരവ്. ദീപക് ചഹർ രണ്ടും ട്വന്റി-20യിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയ വരുൺ ചക്രവർത്തി,ക്രുനാൽ,ചഹൽ, ഹാർദ്ദിക് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ചരിത് അസലങ്കയാണ് (46) ലങ്കയുടെ ടോപ്‌സ്കോറർ.നാളെയാണ് പരമ്പരയിലെ രണ്ടാമത്തെ മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |