ആലപ്പുഴ: സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ എഴുതാൻ എട്ട് ജനപ്രതിനിധികൾ ഇന്ന് പരീക്ഷാ ഹാളിലെത്തും. പാതി വഴിയിൽ പഠനം മുടങ്ങിയെങ്കിലും വീണ്ടും അവസരം ലഭിച്ചപ്പോൾ വൻ ഭൂരിപക്ഷത്തിൽ ജയിക്കാനാണ് ഇവരുടെ തീരുമാനം.
നഗരസഭ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എട്ട് പേരാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. ഏഴ് പേരും സ്ത്രീകളാണ്. ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗം എം.എസ്.ലത കലവൂർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഒന്നാം വർഷ പരീക്ഷ എഴുതുക. കലവൂർ സ്‌കൂളിലെ തുല്യതാ പഠന കേന്ദ്രത്തിലാണ് പഠിച്ചതും. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗമായ ബി.പ്രസന്നകുമാരി മാവേലിക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലാണ് പരീക്ഷ എഴുതുന്നത്. വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം ബീന ജോസഫ് കിടങ്ങറ സ്‌കൂളിലെ സമ്പർക്ക പഠനകേന്ദ്രത്തിലാണ് പഠനം നടത്തിയതെങ്കിലും ആലപ്പുഴ മുഹമ്മദൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് പരീക്ഷ എഴുതുക. ചേർത്തല നഗരസഭയിലെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സണായ ടി.കെ.ഷീജാമോൾ ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പരീക്ഷ എഴുതും. തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.ആർ.മനോജ് കുമാറും ശ്രീകലയും ഒരേ സ്‌കൂളിലാണ് തുല്യതാപഠനം പൂർത്തിയാക്കിയത്. ഇരുവരും മാവേലിക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷ എഴുതും. ഇതേ സ്‌കൂളിൽ ചുനക്കര ഗ്രാമ പഞ്ചായത്തംഗം എസ്.ഷീബാമോളും പരീക്ഷ എഴുതുന്നുണ്ട്. അരൂർ ഗ്രാമപഞ്ചായത്തംഗം ആശ ഉദയൻ ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കൻറി സ്‌കൂളിൽ പരീക്ഷ എഴുതും.
ഇന്ന് ആരംഭിക്കുന്ന പരീക്ഷ 31ന് അവസാനിക്കും. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിലാണ് പരീക്ഷ. ഓരോ വിഭാഗത്തിനും ആറ് വിഷയങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |