ന്യൂഡൽഹി: അതിർത്തിയിൽ വീണ്ടും പ്രകോപനം ഉണ്ടാക്കാൻ ചൈനയുടെ ശ്രമം. കിഴക്കൻ ലഡാക്കിലെ ഡെംചോക്കിൽ ഇന്ത്യയുടെ ഭാഗത്ത് കൂടാരങ്ങൾ കെട്ടിയാണ് പ്രകോപനത്തിന് ചൈനീസ് സൈന്യം ശ്രമിക്കുന്നത്. തങ്ങളുടെ സ്ഥലത്തുനിന്ന് എത്രയുംപെട്ടെന്ന് ഒഴിഞ്ഞുപോകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ചൈനീസ് സൈന്യം ഇപ്പോഴും കൂടാരങ്ങളിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.
ഗൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയും ചൈനയും സൈനിക തല കോർപ്സ് കമാൻഡർമാർ കൂടിക്കാഴ്ചകൾ നടന്നിരുന്നു. അതിർത്തിയിൽ നിലവിൽ തർക്കമുള്ള മേഖലയിൽ നിന്നും ഇരുരാജ്യങ്ങളുടെയും സൈനികരെ പിൻവലിക്കാൻ ഈ കൂടിക്കാഴ്ചകളിലാണ് തീരുമാനമായത്. അവസാനമായി കഴിഞ്ഞ ഏപ്രിലിലായിരുന്നു കൂടിക്കാഴ്ച നടന്നത്. ഇന്ന് പന്ത്രണ്ടാം കോർപ്സ് കമാൻഡർ ലെവൽ ചർച്ചയ്ക്ക് ചൈന സന്നദ്ധമായെങ്കിലും വിജയ് ദിവസ് ആചരിക്കുന്നതിന്റെ ഭാഗമായി ചർച്ച മാറ്റിവയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുകയായിരുന്നു. അതിനിടയിലാണ് വീണ്ടും പ്രകോപനം സൃഷ്ടിക്കാൻ ചൈനയുടെ ശ്രമമുണ്ടായത്. ഗൽവാൻ സംഘർഷങ്ങൾക്കുശേഷവും അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കാൻ ചൈന പലതവണ ശ്രമിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |