തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ജനാധിപത്യ പ്രക്രിയയെ തകരാറിലാക്കാൻ നടന്ന ശ്രമമാണ് കൊടകര കുഴൽപ്പണ കേസെന്ന് നിയമസഭയിൽ റോജി എം. ജോൺ എംഎൽഎ. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തിരഞ്ഞെടുപ്പിൽ 12 കോടി രൂപയും നിയമസഭാ തിരഞ്ഞെടുപ്പിൽ 40 കോടിയോളം രൂപയും ബിജെപി സംസ്ഥാനത്ത് കടത്തി. ഇത് സംസ്ഥാനത്തിന്റെ ഇന്റലിജൻസ് സംവിധാനം അറിഞ്ഞില്ലേയെന്ന് അദ്ദേഹം ചോദിച്ചു.
കൊടകര കേസിൽ പിടിച്ചത് ബിജെപി തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കൊണ്ടുവന്ന പണമാണെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. കൊടകര കേസിൽ സൂത്രധാരനായ ബിജെപി അദ്ധ്യക്ഷൻ കേസിലെ കുറ്റപത്രത്തിൽ സാക്ഷിയായെന്നും സൂത്രധാരൻ സാക്ഷിയാകുന്ന സൂത്രം കേരള പൊലീസിനെ അറിയൂവെന്നും റോജി എം.ജോൺ പറഞ്ഞു.
ഇടത് മുന്നണിക്കും ബിജെപിക്കും കേസുകൾ ഡെമോക്ളസിന്റെ വാൾ പോലെ തലയ്‌ക്ക് മുകളിൽ നിൽക്കുകയാണെന്നും അത് ഒത്തുതീർക്കാനാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചതെന്നും റോജി.എം ജോൺ ആരോപിച്ചു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ഷാൾ അണിയിച്ചു. അതിന് പിന്നാലെ കൊടകര കേസിൽ ബിജെപി നേതാക്കളെ സാക്ഷികളാക്കി കുറ്റപത്രം തയ്യാറായെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |