തിരുവനന്തപുരം: കൊടകര കുഴൽപ്പണത്തെക്കുറിച്ച് അറിയാവുന്നതുകൊണ്ടാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും നേതാക്കന്മാരും കേസിൽ സാക്ഷികളായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.അന്വേഷണത്തിൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ സാക്ഷികൾ തന്നെ പ്രതികളായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി നേതാക്കൾ പറഞ്ഞതനുസരിച്ച് കർണാടകയിൽ നിന്ന് കൊണ്ടുവന്ന പണമാണ് നഷ്ടമായതെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. കേസിലെ നാലാം പ്രതി ബിജെപി പ്രവർത്തകനായ ധർമ്മരാജൻ കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള ആളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
റോജി എം ജോണിന്റെ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു പിണറായി വിജയൻ. ഒരു ബിജെപി നേതാവ് പോലും പ്രതിപ്പട്ടികയിൽ ഇല്ലെന്നും, എല്ലാവരും സാക്ഷികളായി മാറിയെന്നുമായിരുന്നു റോജി പറഞ്ഞത്. പ്രതികൾ ആകേണ്ടവർ എങ്ങനെയാണ് സാക്ഷികളായി മാറിയതെന്നും അദ്ദേഹം ചോദിച്ചു.
ബിജെപി നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അവസരം സർക്കാർ പാഴാക്കിയെന്നും റോജി കുറ്റപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് അടച്ചിട്ട മുറികളിൽ ബിജെപി-സിപിഎം ചർച്ച നടന്നുവെന്നും, ഇരുപക്ഷത്തിനും കേസുകൾ ഉള്ളതിനാലാണ് ഒത്തു തീർപ്പ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |