തിരുവനന്തപുരം: കൊവിഡ് കാലമാണ്. ആശുപത്രികളിൽ രോഗികൾ കൂടുതലാണ്. അതിനാൽ തന്നെ ആശുപത്രികളിലെ തീപിടിത്ത സാദ്ധ്യതയും ഏറിയിട്ടുണ്ട്. അന്യംസസ്ഥാനങ്ങളിൽ പലയിടത്തും കൊവിഡ് ആശുപത്രികളിൽ തീപിടിത്തമുണ്ടായ സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ നമ്മുടെ തലസ്ഥാന ജില്ലയിലെ ആശുപത്രികളും തീപിടിത്തത്തിൽ നിന്ന് സുരക്ഷിതമല്ലെന്ന് ഫയർ ആൻഡ് സേഫ്‌റ്റി ഡിപ്പാർട്ട്മെന്റ് കണ്ടെത്തിയിരിക്കുന്നു.
പകുതി ആശുപത്രികളിലും തീപിടിത്ത സാദ്ധ്യത
ജില്ലയിലെ പരിശോധന നടത്തിയ ആശുപത്രികളിൽ പകുതിയിടങ്ങളിലും തീപിടിത്ത സാദ്ധ്യത വളരെ കൂടുതലാണെന്നാണ് ഫയർ ഡിപ്പാർട്ട്‌മെന്റ് കണ്ടെത്തിയത്. തീപിടിത്തം തടയുന്നതിന് വേണ്ട യാതൊരു ഉപകരണങ്ങളും ഇവിടഭങ്ങളിൽ ഇല്ലെന്നും കണ്ടെത്തി. ഉള്ളവ പ്രവർത്തിപ്പിക്കാനുള്ള അറിവുള്ളവരും തുലോം വിരളമാണ്. രണ്ട് മാസം മുമ്പാണ് ആദ്യഘട്ട പരിശോധന നടത്തിയത്. 70 ആശുപത്രികളിൽ നടത്തിയ ഫയർ ഓഡിറ്റിൽ 30 ആശുപത്രികളിൽ അടിയന്തരസാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട അഗ്നിശമന ഉപകരണങ്ങൾ ഇല്ലെന്ന് മനസിലാക്കാനായി. ആശുപത്രി മാനേജ്മെന്റുകളോട് ഫയർ അലാം, ഫയർ എക്‌സ‌്‌റ്റിംഗ്യൂഷർ എന്നിവ അടക്കം സ്ഥാപിക്കാൻ ആവശ്യപ്പെട്ട് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ നോട്ടീസും നൽകി
രണ്ടാം ഘട്ടത്തിൽ ഓഡിറ്റ് നടക്കാൻ പോകുന്നതേയുള്ളൂ. നോട്ടീസ് ലഭിച്ച സ്ഥാപനങ്ങൾ അഗ്നിശമന ഉപകരണങ്ങൾ അടക്കം സ്ഥാപിച്ചിട്ടുണ്ടോയെന്ന് ഈ ഘട്ടത്തിൽ പരിശോധിക്കും. കൊവിഡ് വ്യാപന കാലമായതിനാൽ തന്നെ എല്ലാവരും സാനിറ്റൈസറുകൾ ഉപയോഗിക്കുന്നുണ്ട്. ആശുപത്രികളിലും സാനിറ്റൈസറുകളും മെഡിക്കൽ ഓക്‌സിജൻ അടിയന്തര ഉപയോഗത്തിനായി ധാരാളമായി ശേഖരിക്കുന്നുണ്ട്. സാനിറ്റൈസറിൽ ആൽക്കഹോൾ അടങ്ങിയിരിക്കുന്നതിനാൽ തന്നെ, ഇവയെല്ലം തീപിടിക്കാനുള്ള സാദ്ധ്യത വളരെയേറെയാണെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റ് ജില്ലകളിലും സമാന പരിശോധനകൾ നടന്നു. ആകെ 400 ആശുപത്രികളിൽ പരിശോധന നടത്തിയതിൽ 200 ഇടത്തും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. ആശുപത്രി മാനേജ്മെന്റുകൾ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണെന്ന് ചൂണ്ടിക്കാട്ടി അധികാരികൾക്ക് ഫയർ ഫോഴ്സ് കത്ത് നൽകിയിട്ടുണ്ട്.
ജീവൻ രക്ഷാഉപകരണങ്ങൾ 24 മണിക്കൂറം പ്രവർത്തിപ്പിക്കുന്നതിനാൽ തന്നെ ഇവ വൈദ്യുതിയുടെ വലിയൊരു ഭാഗം ഉപയോഗിക്കുന്നുണ്ട്. പെട്ടെന്ന് തീപിടിത്തം ഉണ്ടായാൽ ഐ.സി.യുവിലും മറ്റും രോഗികളുടെ കിടക്കകളോട് ചേർന്ന് ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങൾക്ക് തീപിടിക്കാനുള്ള സാദ്ധ്യതയും വളരെ വലുതാണെന്ന് ഫയർഫോഴ്സ് ചൂണ്ടിക്കാട്ടി. അടിയന്തര സാഹചര്യത്തിൽ രോഗികളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി എമർജൻസി എക്‌സിറ്റുകൾ തയ്യാറാക്കാനും ആശുപത്രി മാനേജ്മെന്റുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, പല ആശുപത്രികളും കേവലം ശരിയായ വെന്റിലേറ്റർ പോലുമില്ലെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |