ചങ്ങനാശേരി: 20 വർഷമായി ശരീരം തളർന്ന് ഈ ചെറുപ്പക്കാരൻ കിടപ്പിലായിട്ട്. എയർബെഡിൽ ചാഞ്ഞുള്ള ഈ കിടപ്പ് ജീവിതത്തെ നരകതുല്ല്യമാക്കേണ്ടതാണ്. എന്നാൽ ഈ വിരസ നിമിഷങ്ങളെ ചിത്രങ്ങളിലൂടെ പ്രസാദാത്മകമാക്കുകയാണ് വാഴപ്പള്ളി പടിഞ്ഞാറ് ഉപ്പുകുന്നേൽ കാട്ടുപറമ്പിൽ സ്വാമിരാജ് . പതിനഞ്ചാം വയസ്സിൽ സുഹൃത്തുക്കളുമൊത്ത് മൈതാനത്ത് കളിക്കുമ്പോൾ സംഭവിച്ച വീഴ്ചയാണ് സ്വാമിരാജിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചത്. കഴുത്തിന്റെ ഭാഗം കൽക്കെട്ടിൽ ഇടിച്ചു. നീണ്ടകാലത്തെ ചികിത്സയിലൂടെ സംസാരശേഷി ലഭിച്ചുവെങ്കിലും ശരീരം തളർന്നു പോയി.
ഫിസിയോ തെറാപ്പിയിലൂടെ കൈവിരലുകൾക്ക് ചലനശേഷി ലഭിച്ചു തുടങ്ങിയപ്പോൾ മനസിൽ ഉറങ്ങിക്കിടന്ന ചിത്രകലയിലേയ്ക്ക് കടന്നാലെന്തെന്നായി ചിന്ത. ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ചിത്രരചനയോടുള്ള താല്പര്യം പറഞ്ഞപ്പോൾ വീട്ടുകാർ ബ്രഷും പെൻസിലും മറ്റും വാങ്ങിക്കൊടുത്തു. ഇപ്പോൾ ചിത്രകലയുടെ മായിക ലോകത്താണ് ഈ ചെറുപ്പക്കാരൻ. ഒന്നനങ്ങണമെങ്കിൽ പോലും മറ്റുള്ളവരുടെ സഹായം വേണ്ടിയിരുന്നിട്ടും സ്വാമിരാജ് ധാരാളം ചിത്രങ്ങൾ പൂർത്തിയാക്കി. മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ കടുത്ത ആരാധകനായ സ്വാമിരാജ് , അവരെ എന്നെങ്കിലും നേരിൽ കാണാൻകഴിഞ്ഞാൽ നൽകാനായി ചിത്രങ്ങൾ വരച്ച് സൂക്ഷിച്ചിട്ടുണ്ട്. ജലച്ചായവും പെൻസിലുമാണ് പ്രധാന മാദ്ധ്യമം. 2018-ലെ പ്രളയത്തിൽ വീട്ടിൽ വെള്ളം കയറിയപ്പോൾ കുറേചിത്രങ്ങൾ നഷ്ടമായി. ഇപ്പോൾ വരയ്ക്കുന്നതെല്ലാം ലാമിനേറ്റ് ചെയ്താണ് സൂക്ഷിക്കുന്നത്.
സ്വാമിരാജിന്റെ അപകടത്തിനു ശേഷമാണ് പിതാവ് അപ്രതീക്ഷിതമായി മരിക്കുന്നത്. എങ്കിലും മൂത്ത സഹോദരങ്ങളും മാതാവ് അമ്മിണിയും പരിചരിക്കാൻ എപ്പോഴും അരികത്തുണ്ട്. സഹോദരൻമാരിലൊരാൾ വിവാഹം പോലും വേണ്ടെന്നുവച്ച് സദാസമയം കൂടെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |