തിരുവനന്തപുരം: കൂടുതൽ കുട്ടികൾ ഉളളവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുകൊണ്ടുളള പാലാ രൂപതയുടെ പരസ്യം വിവാദമാകുന്നു. അഞ്ച് കുട്ടികളിൽ കൂടുതലുളള കുടുംബത്തിന് 1500 രൂപ പ്രതിമാസം സഹായം നൽകുന്നതായി അറിയിച്ചുകൊണ്ടുളള പരസ്യം രൂപതയുടെ പേരിലുളള ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സാമ്പത്തിക സാഹായം കൂടാതെ വിദ്യാഭ്യാസം, ചികിത്സാ സഹായം എന്നിവയും പോസ്റ്റിൽ വാഗ്ദാനം ചെയ്യുന്നു.
പാലാ രൂപതയുടെ കുടുംബവർഷം 2021 ആഘോഷത്തിന്റെ തലക്കെട്ടോടെയാണ് ഇത്തരം സഹായങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. 2000നു ശേഷം വിവാഹിതരായ അഞ്ച് കുട്ടികളിൽ കൂടുതലുളള കുടുംബത്തിനാണ് 1500 രൂപ സാമ്പത്തിക സഹായം നൽകുന്നത്. ഒരു കുടുംബത്തിലെ നാലാമതും തുടർന്നും ജനിക്കുന്ന കുട്ടികൾക്ക് പാലാ സെന്റ് ജോസഫ് കോളജ് ഒഫ് എഞ്ചിനിയറിംഗ് ആന്റ് ടെക്നോളജിയിൽ സ്‌കോളർഷിപ്പോടെ പഠനവും വാഗ്ദാനം ചെയ്യുന്നു. ഒരു കുടുംബത്തിലെ നാലുമുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങൾ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യമായി നൽകുമെന്നും പരസ്യത്തിൽ പറയുന്നുണ്ട്.
പാലാ രൂപതയുടെ ഇതുമായി ബന്ധപ്പെട്ട പരസ്യത്തിനുതാഴെ ഇതിനോടകം പലരും പരിഹാസവുമായി രംഗത്തെത്തി. കുടുംബാസൂത്രണവും ജനസംഖ്യാ നിയന്ത്രണവും ചർച്ചയാവുന്നകാലത്താണ് രൂപത ഇത്തരമൊരു പരസ്യം നൽകിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |