മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയുടെ പിറന്നാളാണിന്ന്.കേരളത്തിന്റെ വരപ്രസാദമായ സ്വരമഹിമയ്ക്ക് പിറന്നാൾ ആശംസകൾ
മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡുകൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ നേടിയ ഗായിക ലതാ മങ്കേഷ്ക്കറോ ആശാ ഭോസ്ലെയോ ഒന്നുമല്ല. നമ്മുടെ പ്രിയങ്കരിയായ കെ.എസ്.ചിത്രയാണ്.വിവിധ ഭാഷകളിലായി ആറുതവണയാണ് ചിത്രയെത്തേടി ദേശീയ പുരസ്കാരം എത്തിയത്. കാൽ ലക്ഷത്തോളം പാട്ടുകൾ പാടിയ ചിത്രയ്ക്ക് അതിന്റെ തെല്ല് അഹങ്കാരമോ ഈഗോയോ ഒന്നുമില്ല.എന്നു മാത്രമല്ല യാതാരു നാട്യങ്ങളുമില്ലാത്ത ലാളിത്യവും വിനയവുമാണ് ഈ മഹാഗായികയുടെ മുഖമുദ്ര.രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച ഗായികയാണ് ചിത്ര. 1963 ജൂലായ് 27നാണ് ചിത്രയുടെ ജനനം.
അച്ഛനും അമ്മയും എന്നും മനസ്സിലുണ്ട്
എന്ത് നേട്ടം കൈവരിക്കുമ്പോഴും അച്ഛനെയും അമ്മയേയുമാണ് ആദ്യം ഓർക്കുക.കാരണം എന്നെക്കാൾ കൂടുതൽ ഞാൻ എന്തെങ്കിലും ആവണമെന്ന് ആഗ്രഹിച്ചവർ അവരായിരുന്നു. അച്ഛനും അമ്മയും പാടുമായിരുന്നു. അമ്മ ഞങ്ങൾക്ക് വേണ്ടി പാട്ടുകൾ ചിട്ടപ്പെടുത്തി പാടിപ്പിച്ചിരുന്നു. അതുപോലെ ഞങ്ങൾ പാടുമ്പോൾ അമ്മ വീണ വായിക്കുമായിരുന്നു. അമ്മ പാടുന്നതായി പുറമേ ആർക്കും അങ്ങനെ അറിയില്ലായിരുന്നു.കന്യാകുമാരിയിലെ മായിയമ്മയുടെ ഭക്തയായിരുന്നു അമ്മമ്മ. എന്റെ നക്ഷത്രം ചിത്തിരയും അമ്മമ്മ ചോതിയുമാണ്. പിറന്നാൾ തൊട്ടടുത്ത ദിവസങ്ങളിൽ.അപ്പോൾ അമ്മമ്മ എന്നെയും കൂട്ടി കന്യാകുമാരിയിൽ പോവും. ഞാനന്ന് കുട്ടിയാണ്. മായിയമ്മയുടെ അവിടെയാണ് അമ്മമ്മയുടെ പിറന്നാൾ ആഘോഷിക്കാറുള്ളത്.മായിയമ്മയ്ക്ക് ഇഷ്ടമുള്ള ഭക്ഷണവും പുതിയ മുണ്ടുമെല്ലാം വാങ്ങിയാണ് മായിയമ്മയുടെ അടുത്ത് പോവാറുള്ളത്.മനുഷ്യനും മുകളിൽ നിൽക്കുന്ന വ്യക്തിത്വമായിരുന്നു മായിയമ്മ.എന്നെ കൊണ്ട് പാട്ടെല്ലാം പാടിപ്പിക്കും.ഹിന്ദിയാണ് സംസാരിക്കുന്നത്. അന്ന് എന്റെ നെറുകയിൽ കൈ വച്ച് ഗീത് കി റാണി എന്ന് പറഞ്ഞ് അനുഗ്രഹിച്ചിരുന്നു.
എന്നെന്നും തിരുവനന്തപുരംഓർമ്മകൾ
തിരുവനന്തപുരത്തിന്റെ ഓർമ്മകളെന്നും സുന്ദരമാണ്. പ്രത്യേകിച്ച് കോട്ടൺഹിൽ സ്കൂളുമൊക്കെ. ഞങ്ങൾ ഇരുന്ന ബെഞ്ചും. ഉച്ചയൂണ് കഴിഞ്ഞ് കൈകഴുകാൻ പൈപ്പിന്റെ അവിടെയുണ്ടാവുന്ന തിക്കും തിരക്കും. ഗ്രൗണ്ടും.അവിടെ ഓടി കളിച്ചതുമൊക്കെ ഓർമ്മയിലേക്ക് വരാറുണ്ട്.
അദ്ധ്യാപികയാകാൻആദ്യംആഗ്രഹിച്ചു
അച്ഛനെയും അമ്മയെയും കണ്ടു വളർന്നതുകൊണ്ട് അദ്ധ്യാപനമായിരുന്നു അന്നും പ്രിയപ്പെട്ട പ്രൊഫഷൻ. അവർ രണ്ടുപേരും അദ്ധ്യാപകരായിരുന്നല്ലോ.ഒരിക്കലും പിന്നണി ഗായികയായി വരുമെന്ന് ചിന്തിച്ചിട്ടില്ലായിരുന്നു.പക്ഷേ കോളേജിൽ ചേരുമ്പോൾ സംഗീതം എടുത്തു പഠിക്കണമെന്നു തന്നെയായിരുന്നു ആഗ്രഹിച്ചിരുന്നത്.
അമ്മയിൽ നിന്ന് കിട്ടിയത്
അമ്മയുടെ കൈയിൽ നിന്ന് കിട്ടിയ ശീലങ്ങളിലൊന്നായിരുന്നു വൃത്തി.ഞാൻ പതിവായി അമ്പലത്തിൽ പോകാറില്ല.പറ്റുന്ന പോലെ ചെയ്യും. പക്ഷേ വീട്ടിൽ എന്നും വിളക്കു വയ്ക്കും ഒപ്പം നാമജപവും വൃതവുമൊക്കെ എടുക്കാറുണ്ട്.
സുഹൃത്തായി മാറിയ പാട്ട്
അങ്ങനെ ഒരുപാട്ടായിട്ടില്ല. ഒരുപാട് പാട്ടുകളുണ്ട് .ചില പാട്ടുകൾ എവിടെ നിന്നെങ്കിലും കേട്ടാൽ പിന്നെ ആ പാട്ടു രണ്ടു മുന്ന് ദിവസത്തോളം പാടി നടക്കാറുണ്ട്.ഇത് ഞങ്ങളുടെ കഥയിലെ സ്വർണ മുകിലേ... എന്ന ഗാനം എപ്പോൾ കേട്ടാലും സങ്കടം വരാറുണ്ട്.അതുപോലെ ഉൾക്കടലിലെ കൃഷ്ണതുളസി കതിരുകൾ ചൂടിയ..എന്ന് തുടങ്ങുന്ന ഗാനം ഇതെല്ലാം കേൾക്കുമ്പോൾ എന്തോ ഒന്ന് വലിച്ചുപിടിക്കുന്ന പോലെയാണ്. ചിലപ്പോൾ ആ രാഗത്തിന്റ പ്രത്യേകതയാവാം.
പാട്ടിന്റെ വികാരം
തീർച്ചയായും നമ്മളെ അത് ബാധിക്കും.അതുമാത്രമല്ല എന്റെ മോൾ പോയതിന് ശേഷം സമൂഹ മാദ്ധ്യമങ്ങൾ വഴി എന്നെ സ്നേഹിക്കുന്ന, അമ്മേ എന്ന് വിളിക്കുന്ന ഒരുപാട് കുട്ടികളുണ്ട്.അവരുടെ വിഷമങ്ങൾ കേൾക്കുമ്പോൾ അത് എന്നെ സാരമായി ബാധിക്കാറുണ്ട്. ഉറക്കം പോലും നഷ്ടപെടാറുണ്ട്. അതുപോലെ ചില വരികൾ സംഗീത സംവിധായകർ പറഞ്ഞു തരുമ്പോൾ നമുക്കത് പാടാൻ സാധിക്കില്ലെന്ന് തോന്നാറുണ്ട്. ജയരാജിന്റെ നായികാ എന്ന ചിത്രത്തിൽ അർജുനൻ മാഷുടെ വളരെ സങ്കടപ്പെടുത്തുന്ന ഒരു ഗാനമുണ്ട്. ''നിലാവ് പോൽ ഒരു അമ്മ..."" ആ ഗാനം പകുതി ആലപിച്ചപ്പോഴേക്കും എനിക്ക് വല്ലാത്തൊരു അസ്വസ്ഥതയുണ്ടായി. മോളുടെ ഓർമ്മകൾ വന്നുകൊണ്ടിരുന്നു. ഞാൻ പിന്നെ ഒരു ബ്രേക്ക് എടുത്ത് റിഫ്രഷ് ആയതിനു ശേഷമാണ് പാടിത്തുടങ്ങിയത്. വരികൾ ഗായികയെ പ്രചോദിപ്പിക്കും.
ലൈവ് റെക്കോർഡിംഗ്
അന്ന് റെക്കോർഡിങ്ങിനു പോകുമ്പോൾ ഓർക്കസ്ട്ര മുഴുവൻ അവിടെയുണ്ടാവും. അവിടെ പാടി കഴിയുമ്പോഴേക്കും പകുതി ഫീൽ കിട്ടും.ഇന്നിപ്പോൾ ഒരു മുറിയിൽ നമ്മൾ മാത്രമാവും. ഒപ്പം പാടുന്നത് ആരാണെന്ന് പോലും അറിയില്ല.ഹരിഹരൻ സാറാണ് ഒപ്പം പാടുന്നതെങ്കിൽ സാർ ഒരുപാട് ഇപ്രൈവൈസേഷനെല്ലാം കൊടുക്കുന്ന വ്യക്തിയാണ്. അപ്പോൾ ഞാൻ പ്ലെയിനായി പാടിയാൽ ബോർ ആകും. അതാണ് ഇന്നത്തെ കാലത്ത് ആരാ ഒപ്പം പാടുന്നതെന്നു പോലും അറിയാൻ പറ്റാത്തതിന്റെ വിഷമം. സാങ്കേതികപരമായി നോക്കുകയാണെങ്കിൽ ഇന്ന് പണി ഒന്നുകൂടെ എളുപ്പമായി. പണ്ട് ആരെങ്കിലും ഒരാൾ എന്തെങ്കിലും ചെറുതായൊന്നും തെറ്റിച്ചാൽ അത് വീണ്ടും ആദ്യംമുതൽ എടുക്കേണ്ടിവരുമായിരുന്നു.
ഏറ്റവും കൂടുതൽദേശിയ പുരസ്കാരം
എന്നുവച്ച് ഞാനാണ് ഏറ്റവും വലിയ ഗായികയെന്നൊന്നും പറയാൻ പറ്റില്ല.ഭാഗ്യവും തലേലെഴുത്തും ഒരുമിച്ച് വന്നപ്പോൾ അംഗീകാരം ലഭിച്ചുവെന്ന് വിശ്വസിക്കാനാണ് ഇഷ്ടം.ആറു തവണ മികച്ചഗായികയ്ക്കുള്ള അവാർഡ് ലഭിച്ചു.
ദാസേട്ടനും ജയേട്ടനുംരാധാകൃഷ്ണൻ ചേട്ടനും
ആദ്യം പാടിയത് ജയേട്ടന്റെ( പി.ജയചന്ദ്രൻ )കൂടെയാണ്. ജയേട്ടൻ വളരെ പാവം വ്യക്തിത്വമാണ് . ദാസേട്ടൻ സ്ട്രിക്റ്റാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണം പോലും ദാസേട്ടൻ ശ്രദ്ധിക്കും.പുറത്തൊക്കെ പോവുമ്പോൾ പ്രഭാത ഭക്ഷണത്തിന് ഓരോ സാധനങ്ങൾ അലങ്കരിച്ചു വച്ചിരിക്കുന്നത് കണ്ടാൽ ഞാൻ അത് പോയി പെട്ടന്ന് എടുക്കും.അപ്പോൾ ദാസേട്ടൻ വന്നിട്ട് അത് എടുക്കരുതെന്നും തൊണ്ടയ്ക്ക് പിടിക്കില്ലെന്നും പറയും. എനിക്ക് അഞ്ചു വയസുള്ളപ്പോൾ എന്നെ സ്റ്റുഡിയോയിലേക്ക് എടുത്തു കൊണ്ട് പോയിട്ടുണ്ട് രാധാകൃഷ്ണൻ ചേട്ടൻ. ഞങ്ങളുടെ ഫാമിലിയുമായി അത്ര അടുപ്പമുണ്ട്.
വിജയ് ശങ്കർവിജയൻ ചേട്ടൻ
എന്റെ സംഗീത ജീവിതത്തിൽ വിജയൻ ചേട്ടനെപോലെയൊരു ആളേ കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യം.എന്റെ ഭാവിക്ക് വേണ്ടി എല്ലാം ചിന്തിച്ചു ചെയ്യുന്ന ഒരാളാണ്. പ്രണയവസന്തം തളിരണിയുമ്പോൾ..ആദ്യമായി പാടിയ ഗാനം. പ്രണയാഭ്യർത്ഥന കിട്ടിയിട്ടില്ലപ്രണയലേഖനങ്ങളൊന്നും കിട്ടിയിട്ടില്ല.പക്ഷേ വിവാഹാഭ്യർത്ഥനകളെല്ലാം വന്നിട്ടുണ്ട്.
ആദ്യത്തെ ദേശീയ അവാർഡ്
സിന്ധു ഭൈരവി എന്ന ചിത്രത്തിലെ ഗാനമാണത്.രാജ സാർ റെക്കോർഡിംഗ് ഉണ്ടെന്നു പറഞ്ഞു. ഞാൻ അച്ഛനോടൊപ്പം ചെന്നൈയിലേക്ക് പോയി.അതിൽ ആദ്യം ''നാൻ ഒരു സിന്ധു..""എന്ന് തുടങ്ങുന്ന ഗാനമാണ് റെക്കോർഡ് ചെയ്തത്.അത് കഴിഞ്ഞപ്പോൾ രാജ സാർ അച്ഛനോട് പറഞ്ഞു ഒരു ദിവസം കൂടെ നില്ക്കാൻ സാധിക്കുമോ നാളെ ഒരു ഗാനം കൂടെയുണ്ടെന്ന്. എനിക്കാണേൽ അത് കഴിഞ്ഞ് ഇവിടെ നാട്ടിൽ എം എം ഫസ്റ്റ് ഇയർ എക്സാം നടക്കുന്ന സമയം. 'അമ്മ പറഞ്ഞു എക്സാം മുടക്കാൻ പറ്റില്ലെന്ന്. അപ്പോൾ അച്ഛൻ പറഞ്ഞു ഇത്രയും വലിയൊരാൾ ഇങ്ങനെ പറയുമ്പോൾ എങ്ങനെയാണ് നോ എന്ന് പറയുക എന്ന് .അച്ഛൻ എന്നോട് ചോദിച്ചു നിനക്കടുത്ത വർഷം ഈ പരീക്ഷ എഴുതിയെടുക്കാൻ കഴിയുമോയെന്ന്.ഞാൻ ആണെങ്കിൽ പാടാനുള്ള ത്രില്ലിലായതുകൊണ്ട് അച്ഛനോട് പരീക്ഷ അടുത്തവർഷം എഴുതിയെടുത്തോളം എന്ന് പറഞ്ഞു.വൈരമുത്തു സാർ ചോദിച്ചിരുന്നു ഇത്രയും ചെറിയ കുട്ടിക്ക് ഇത് പാടാൻ കഴിയുമോ. സീനിയേഴ്സിനെ കൊണ്ട് പാടിപ്പിച്ചാൽ പോരേയെന്ന്. രാജ സാറിന്റെ ധൈര്യമായിരുന്നു എനിക്ക് അത് പാടാൻ ആത്മവിശ്വാസമായത്. നല്ല ടെൻഷനായിരുന്നു അത് പാടി കഴിഞ്ഞപ്പോൾ.
പാടിയത് കെ എസ് ചിത്ര സ്ക്രീനിൽ തെളിഞ്ഞപ്പോൾ
മമാട്ടിക്കുട്ടിയമ്മയിലാണ് ആദ്യമായി എന്റെ പേര് എഴുതി കാണിച്ചത്. അത് വല്ലാത്തൊരു അനുഭവമായിരുന്നു.എന്റെ അച്ഛൻ പൊതുവെ ഇത്തിരി വൈകി ഇറങ്ങുന്ന ആളാണ് . എനിക്കാണേൽ സിനിമ തുടങ്ങുമോ എന്ന ടെൻഷൻ. സ്ക്രീനിൽ എന്റെ പേര് എഴുതികാണിക്കുന്നത് കാണണം.എന്റെ വെപ്രാളം കണ്ട് അച്ഛൻ നേര ത്തെ ഇറങ്ങി.തിരുവനന്തപുരം എസ്.എൽ തിയേറ്ററിലായിരുന്നു സിനിമ. അതിന്റെ ഏറ്റവും മുകളിലെ തിയറ്ററിലാണ് .മമാട്ടിക്കുട്ടിയമ്മ.റാമ്പ് വഴി ഓടി കയറാൻ പ്രയാസമാണ്. ആദ്യം എഴുതി കാണിക്കുമ്പോഴാണല്ലോ പേര് വരിക.അത് കാണാനുള്ള വെപ്രാളത്തിൽ ഞാൻ ഓടുന്നു ഒപ്പം അവരും. തിയേറ്ററിൽ എത്തി ആ സിനിമയുടെ പകുതി ആവുന്നതുവരെയും അച്ഛന്റെ കിതപ്പ് മാറിയില്ലായിരുന്നു.ഇന്നോർക്കുമ്പോൾ വിഷമം തോന്നും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |