പാലക്കാട്: കൊവിഡ് മഹാമാരി മൂലം സ്‌കൂളുകൾ അടഞ്ഞതോടെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൈത്താങ്ങായി 22,66,755 രൂപയുടെ ത്രിവേണി നോട്ട് ബുക്കുകൾ വീടുകളിൽ എത്തിച്ച് കൺസ്യൂമർ ഫെഡ്. ഏപ്രിൽ ഒന്നു മുതൽ ജൂലായ് 24 വരെയുള്ള കാലയളവിലാണ് ഇത്രയും രൂപയ്ക്ക് നോട്ട് ബുക്കുകൾ വീടുകളിൽ എത്തിച്ചു നൽകിയത്.
ത്രിവേണി സൂപ്പർ മാർക്കറ്റുകൾ വഴി 6,38,357 രൂപയ്ക്കും 30 സഹകരണ ബാങ്കുകൾ വഴി 16,28,398 രൂപയ്ക്കുമാണ് നോട്ട് ബുക്കുകൾ ഹോം ഡെലിവറിയായി വിറ്റത്. ത്രിവേണി നോട്ട് ബുക്കുകൾ കൂടാതെ 93,550 രൂപയുടെ സ്‌കൂൾ സ്‌റ്റേഷനറികൾ, കുട, ബാഗ് എന്നീ പഠനോപകരണങ്ങളും വീടുകളിൽ എത്തിച്ചു നൽകി.
കൊവിഡ് കാലത്ത് കുട്ടികൾക്ക് ത്രിവേണി ഒരുക്കുന്ന സ്‌കൂൾ മാർക്കറ്റുകളിൽ എത്തിപ്പെടാനാകാത്ത സഹാചര്യത്തിലാണ് ഹോം ഡെലിവറി വിതരണം വ്യാപിച്ചത്. കുടുംബശ്രീ യൂണിറ്റുകൾ, www.consumerfed.in എന്ന വെബ് പോർട്ടൽ, ഇ- ത്രിവേണി ബിസിനസ് സെന്റർ എന്നിവ വഴിയാണ് പഠനോപകരണങ്ങൾ എത്തിച്ചത്. കൊവിഡ് രണ്ടാം തരംഗത്തിന്റെ ആദ്യഘട്ടത്തിൽ ജില്ലയിൽ ഓൺലൈൻ വഴിയും വാട്സ് ആപ്പ് വഴിയും ലഭിക്കുന്ന ഓർഡറുകൾ പ്രകാരം ജീവൻ രക്ഷാമരുന്നുകളും കൺസ്യൂമർ ഫെഡ് വീടുകളിൽ എത്തിച്ചിരുന്നു.
പൊതുവിപണിയേക്കാൾ 20 മുതൽ 40 ശതമാനം വരെ വിലക്കുറവിലായിരുന്നു വില്പന. കൊവിഡ് സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്‌കൂൾ മാർക്കറ്റുകളിൽ എത്താൻ കഴിയാത്തതിലാണ് നോട്ടുബുക്കുകളും പഠനോപകരണങ്ങൾ വീടുകളിൽ എത്തിച്ച് തുടങ്ങിയത്.
- വി.ശുഭ, ജില്ലാ റീജ്യണൽ മാനേജർ, കൺസ്യൂമർ ഫെഡ്, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |