നീലേശ്വരം: അറ്റ്‌ലാന്റിക് സമുദ്ര ഭാഗങ്ങളിൽ മാത്രം കണ്ടുവരുന്ന മാസ്ക്ഡ് ബൂബി എന്ന നീലമുഖി കടൽവാത്തയെ നീലേശ്വരം തൈക്കടപ്പുറത്തെ നെയ്തൽ തീരത്തു കണ്ടെത്തി. പ്രതികൂല കാലാവസ്ഥയിൽ കാറ്റിലും തിരയിലും പെട്ട് അവശനിലയിൽ തൈക്കടപ്പുറത്തെ മത്സ്യത്തൊഴിലാളി ടി.പി.സുമേഷിനാണ് ഇതിനെ കിട്ടിയത്.
സുമേഷ് ഉടൻ നെയ്തൽ പ്രവർത്തകരെ ഏൽപ്പിക്കുകയായിരുന്നു. നീല നിറവും ചർമ്മബന്ധിതമായ കാലുകളുമാണ് ഇതിന്. വെളുപ്പും കറുപ്പും ഇടകലർന്ന തൂവൽ. സാധാരണയായി പുറംകടലിലെ ചൂടുവെള്ള മേഖലയിൽ കഴിയാനാണ് ഇവയ്ക്കു താൽപര്യമെന്നു പക്ഷിയെ തിരിച്ചറിഞ്ഞ നെയ്തൽ പ്രസിഡന്റ് കെ.പ്രവീൺ കുമാർ പറഞ്ഞു.
വിടർത്തിയ ചിറകുകൾക്ക് ഒരു മീറ്ററോളം നീളം വരുന്ന ഇവ ബൂബി കുടുംബത്തിലെ വലിപ്പമേറിയ ഇനമാണ്. ഒറ്റപ്പെട്ട ദ്വീപുകളിലാണു മുട്ടയിടാനെത്തുന്നത്. അതിവേഗം മുങ്ങി നിവരുന്ന മാസ്ക്ഡ് ബൂബിക്കു പറവ മത്സ്യങ്ങളെയാണിഷ്ടം. മാസ്ക് ധരിച്ചതു പോലുള്ള മുഖരൂപം കൊണ്ടാണ് ഈ പേരു വന്നത്. വംശസംഖ്യയിൽ വലിയ ഉത്കണ്ഠയില്ലാത്തതിനാൽ ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്വർ(ഐയുസിഎൻ) ലീസ്റ്റ് കൺസേൺ വിഭാഗത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
കര തൊടും പ്രജനനത്തിന്,വിശ്രമിക്കാനും
പസഫിക്, ഇന്ത്യൻ, അറ്റ്ലാന്റിക് മഹാസമുദ്രങ്ങളിൽ കണ്ടുവരുന്ന ഒരിനം വാത്തയാണ് നീലമുഖി കടൽവാത്തപ്രജനനത്തിനും വിശ്രമത്തിനും മാത്രമേ ഇവ തീരപ്രദേശങ്ങളിലേക്കെത്താറുള്ളൂ. മഞ്ഞ കണ്ണുകളും നീണ്ടുകൂർത്ത കൊക്കുകളുമാണ് ഇതിന്റെ പ്രത്യേകത. കാലിനും കഴുത്തിനു താഴെയും നീലനിറമുണ്ട്. ഒറ്റനോട്ടത്തിൽ മുഖംമൂടിവെച്ചപോലെ തോന്നും. ചിറകിനടിയിൽ കറുത്ത നിറമാണ്. മറ്റു ഭാഗങ്ങൾ വെള്ളനിറവും. കാലുകളിലെ വിരലുകൾ തമ്മിൽ ചർമ്മംകൊണ്ട് ബന്ധിച്ചിരിക്കുന്നതിനാൽ വെള്ളത്തിൽ നീന്താനും ഇവയ്ക്കു കഴിയും. ഉൾക്കടലിലെ ചൂടുവെള്ളത്തിൽ കഴിയാനാണ് ഇവയ്ക്ക് താല്പര്യം. ചിറകുകൾ നീട്ടിപ്പിടിച്ചാൽ 86 സെന്റിമീറ്റർ വരെ വലിപ്പം വരാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |