തിരുവനന്തപുരം: കൊടകര കുഴൽപ്പണ ഇടപാട് ബി.ജെ.പി നേതാക്കൾക്ക് അറിയാമെന്നും അതിനാലാണ് അവരെ കേസിൽ സാക്ഷിയാക്കിയതെന്നും ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി പിണറായി വിജയൻ, പണത്തിന്റെ ഉറവിടം അവർക്ക് പറയാനായില്ലെങ്കിൽ അടുത്തഘട്ടത്തിൽ പ്രതികളാവുമെന്ന് നിയമസഭയിൽ പറഞ്ഞു.
റോജി എം. ജോണിന്റെ അടിയന്തരപ്രമേയ അവതരണാനുമതി നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കള്ളപ്പണം കൊണ്ടുവന്നത് ബി.ജെ.പിക്കുവേണ്ടിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പണമൊഴുക്കുന്ന ഏർപ്പാടിന്റെ ഭാഗമാണ് കൊടകരയിൽ കണ്ടെത്തിയ പണം. പണത്തിന്റെ ഉറവിടം കണ്ടെത്താനായില്ലെങ്കിൽ അത് കള്ളപ്പണം അഥവാ കുഴൽപ്പണമായി തന്നെ കരുതേണ്ടിവരും.
അന്വേഷണം കേന്ദ്ര ഏജൻസികളെ ഏല്പിക്കണമെന്ന് ഭരണഘടനയിലോ പാർലമെന്റ് പാസാക്കിയ നിയമത്തിലോ പറയുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ, ഇക്കാര്യങ്ങൾ അന്വേഷിച്ച് നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ട ബാദ്ധ്യത കേന്ദ്ര ആദായനികുതി വകുപ്പ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ ഏജൻസികൾക്കുണ്ട്. പണത്തിന്റെ സ്രോതസ്സിനെപ്പറ്റിയുള്ള പൊലീസിന്റെ കണ്ടെത്തലുകൾ കേന്ദ്ര ഏജൻസികളെ യഥാസമയം അറിയിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസിന് അധികാരമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |