തിരുവനന്തപുരം: എൻ.സി.പി നേതാവായ ഹോട്ടൽ ഉടമ കൈയിൽ കയറിപ്പിടിച്ച് അപമാനിച്ചെന്ന കുണ്ടറ സ്വദേശിയായ യുവതിയുടെ പരാതി കൈകാര്യം ചെയ്തതിൽ കുണ്ടറ സ്റ്റേഷൻ ഹൗസ് ഒാഫീസർക്ക് വീഴ്ചയുണ്ടായെന്ന് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ, ഡി.ജി.പി അനിൽകാന്തിന് റിപ്പോർട്ട് നൽകി. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾ സി.ഐ ഗൗരവത്തിലെടുത്തില്ല. പരാതിയിലെ വസ്തുതകൾ പരിശോധിക്കാൻ തയ്യാറായില്ല. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇങ്ങനെയൊരു പരാതിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊലീസ് പലവട്ടം ആവശ്യപ്പെട്ടിട്ടും പരാതിക്കാരി മൊഴിയോ തെളിവോ നൽകിയില്ല. പരാതിയിൽ കഴമ്പില്ലെന്ന് അറിഞ്ഞിട്ടും തീർപ്പാക്കിയില്ലെന്നതും സി.ഐയുടെ വീഴ്ചയാണെന്നും യുവതിയുടെ പരാതി സംശയാസ്പദമാണെന്നും റിപ്പോർട്ടിലുണ്ട്.
പരാതി ലഭിച്ച ശേഷം 22 ദിവസം കഴിഞ്ഞ്, മന്ത്രി എ.കെ.ശശീന്ദ്രനും യുവതിയുടെ പിതാവുമായുള്ള ഫോൺസംഭാഷണം പുറത്തുവന്നശേഷം പൊലീസ് കേസെടുത്തത് ഏറെ വിവാദമായിരുന്നു. അതേസമയം, പരാതിയുമായി ചെന്നപ്പോൾ പൊലീസ് ഒഴിവാക്കാൻ ശ്രമിച്ചെന്നും മാദ്ധ്യമങ്ങളിൽ വാർത്തയായപ്പോഴാണ് അന്വേഷണം തുടങ്ങിയതെന്നുമാണ് യുവതി പറയുന്നത്. നിയമസഭയിൽ പ്രതിപക്ഷം ഇക്കാര്യമുന്നയിച്ചപ്പോഴാണ് പൊലീസിന്റെ വീഴ്ച അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. പരാതിയിൽ പൊലീസ് നടപടിയെടുക്കാതിരുന്നതും കേസൊതുക്കാൻ മന്ത്രി ഇടപെട്ടതും ചൂണ്ടിക്കാട്ടി ഗവർണറെ കണ്ട് പരാതി നൽകാനൊരുങ്ങുകയാണ് പരാതിക്കാരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |