പത്തനംതിട്ട : കൊവിഡ് മൂലമുണ്ടായ ലോക്ക് ഡൗണിന് ശേഷം ബസുകളിൽ യാത്രക്കാർ കുറഞ്ഞതും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും സ്വകാര്യ ബസ് മേഖലയ്ക്ക് തിരിച്ചടിയായി. തിരഞ്ഞെടുപ്പിനു മുമ്പ് റോഡ് നികുതി അടയ്ക്കുന്നതിന് മൂന്ന് തവണ സാവകാശം നൽകിയതൊഴിച്ചാൽ മറ്റു ആനുകൂല്യങ്ങളൊന്നും സർക്കാർ ഈ മേഖലയ്ക്ക് നൽകിയിട്ടില്ല.
കൊവിഡിന് മുമ്പ് 12,500 സ്വകാര്യബസുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ 1000ൽ പരം ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. പതിനായിരത്തിലധികം ബസുകൾക്ക് ഇനിയും നിരത്തിലിറങ്ങാൻ സാധിച്ചിട്ടില്ല.
ഈ ബസുകൾ നിരത്തിലിറങ്ങുന്നതിന് വലിയ തുക ചെലവിടേണ്ടിവരും. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ബസുടമകൾ അടച്ചതായിട്ടുള്ള 1000 കോടിയിലധികം രൂപ നിലവിലുണ്ട്. ഈ ഫണ്ടിൽ നിന്ന് പലിശരഹിത വായ്പ നൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഇപ്പോൾ നിരത്തിലോടുന്ന ബസുകളിൽ പലതിനും ഡീസലടിക്കാനുള്ള വരുമാനമില്ല. പകുതി ശമ്പളം പോലും ജീവനക്കാർക്ക് കൊടുക്കാനാകാത്ത സ്ഥിതിയാണുള്ളത്.
ഉപവാസ സമരം ഇന്ന്
സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം എല്ലാ ജില്ലാ , താലൂക്ക് കേന്ദ്രങ്ങളിലെയും ബസ് സ്റ്റാൻഡുകളിൽ ഇന്ന് രാവിലെ 10 മുതൽ മുതൽ വൈകിട്ട് 5 വരെ കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ സ്വകാര്യ ബസുടമകൾ ഉപവാസ സമരം നടത്തും.
പത്തനംതിട്ട , റാന്നി ഇട്ടിയപ്പാറ , മല്ലപ്പള്ളി , തിരുവല്ല ,പന്തളം എന്നീ സ്വകാര്യ ബസ് സ്റ്റാൻഡുകളിലും അടൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപവും ബസുടമകൾ ഉപവസിച്ച് സമരം ചെയ്യും.
പ്രധാനമായും ഉന്നയിക്കുന്ന ആവശ്യങ്ങൾ
1. പൊതുഗതാഗതം സംരക്ഷിക്കുക.
2. ബസുകൾക്ക് പലിശരഹിത വായ്പ അനുവദിക്കുക.
3. ഡീസലിന് സബ്‌സിഡി നൽകുക.
4. റോഡ് നികുതി ഒഴിവാക്കുക.
5. ബസ് പെർമിറ്റുകൾ പുതുക്കി നൽകുക.
6. യാത്രാ നിരക്ക് വർദ്ധിപ്പിക്കുക.
7. ഗതാഗത നയം രൂപീകരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |