ന്യൂഡൽഹി: നാലാം വട്ടവും മുഖ്യമന്ത്രി പദത്തിൽ കാലാവധി തികയ്ക്കാനാകാതെ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ രാജിവച്ചു. ആഴ്ചകൾ നീണ്ട സസ്‌പെൻസിനൊടുവിൽ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ ചടങ്ങിന്റെ വേദിയിൽ വിതുമ്പിക്കൊണ്ട് നാടകീയമായിട്ടായിരുന്നു രാജി പ്രഖ്യാപനം.
അഴിമതി ആരോപണങ്ങളും കൊവിഡ് പ്രതിരോധ പാളിച്ചകളും ഉയർത്തി പാർട്ടിയിലും സർക്കാരിലും വിമതനീക്കം ശക്തമായതാണ് രാജി അനിവാര്യമാക്കിയത്. പകരക്കാരനെ കണ്ടെത്തുംവരെ തുടരാൻ ബി.ജെ.പി കേന്ദ്രനേതൃത്വം നിർദ്ദേശം നൽകി. പിൻഗാമിയെ കണ്ടെത്താൻ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, കർണാടകയുടെ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് എന്നിവരെ ദേശീയ നേതൃത്വം നിരീക്ഷകരായി നിയോഗിച്ചിട്ടുണ്ട്.
ആരും രാജി ആവശ്യപ്പെട്ടില്ലെന്നും സ്വന്തം തീരുമാനമാണെന്നും വിധാൻ സഭയിൽ നടന്ന ചടങ്ങിൽ യെദിയൂരപ്പ പറഞ്ഞു. പിന്തുണച്ച എ.ബി. വാജ്പേയ് മുതൽ നരേന്ദ്രമോദി വരെയുള്ള നേതാക്കൾക്കും ലിംഗായത്ത് പുരോഹിതർക്കും അദ്ദേഹം നന്ദിപറഞ്ഞു. ഉച്ചയ്ക്കു ശേഷം രാജ്‌ഭവനിൽ ഗവർണർ താവർ ചന്ദ് ഗെലോട്ടിനെ കണ്ട് രാജിക്കത്ത് നൽകി.
നേരത്തെ രാജിസൂചന നൽകിയിരുന്നെങ്കിലും ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ സമ്മതത്തോടെ യെദിയൂരപ്പ തുടരുമെന്നാണ് കരുതിയിരുന്നത്.
രാജിയിലേക്ക് നയിച്ചത്
1. കൊവിഡിനെ നേരിട്ടതിലെ വീഴ്ച
2. അഴിമതി ആരോപണങ്ങൾ
3. മകൻ ബി.എസ്.വിജയേന്ദ്രയുടെ ഇടപെടലുകൾ
പിൻഗാമിയാവാൻ
കേന്ദ്ര പാർലമെന്ററികാര്യ മന്ത്രിയും മോദിയുടെ വിശ്വസ്തനുമായ പ്രഹ്ളാദ് ജോഷി
കർണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ
ലിംഗായത്ത് സമുദായംഗവും ഖനി മന്ത്രിയുമായ മുരുകേഷ് നിരാനി
ആർ.എസ്.എസിന് പ്രിയങ്കരനായ എം.എൽ.എ അരവിന്ദ് ബല്ലാഡ്
വൊക്കലിഗ സമുദായാംഗങ്ങളായ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി, കർണാടക ഉപമുഖ്യമന്ത്രി സി.എൻ.അശ്വത്ഥ് നാരായൺ, ചീഫ് വിപ്പ് സുനിൽകുമാർ
നാലുവട്ടവും കാലാവധി തികയ്ക്കാതെ
2007 നവംബർ 12
ആദ്യമായി മുഖ്യമന്ത്രി. ഏഴു ദിവസത്തിനു ശേഷം രാജി
2008 മേയ് 30
രണ്ടാം വട്ടം മുഖ്യമന്ത്രി. 2011 ജൂലായ് 31 വരെ, മൂന്നു വർഷവും രണ്ട് മാസവും
2018 മേയ് 17
മൂന്നാംവട്ടം മേയ് 19 വരെ. മൂന്നാം ദിവസം ഭൂരിപക്ഷം തെളിയിക്കാനാകാതെ രാജി
2019 ജൂലായ് 26
പകരം അധികാരത്തിൽ വന്ന ജനതാദൾ-കോൺഗ്രസ് സർക്കാർ വീണതോടെ വീണ്ടും മുഖ്യമന്ത്രി
2021 ജൂലായ് 26ന്
രണ്ടു വർഷം തികച്ച് രാജിപ്രഖ്യാപനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |