തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുകേസിലെ മൂന്ന് പ്രതികളെയും മുൻ ഭരണസമിതി പ്രസിഡന്റിനെയും പുറത്താക്കിയും രണ്ട് ജില്ലാ കമ്മിറ്റിയംഗങ്ങളെ ഏരിയാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയും സി.പി.എമ്മിൽ കൂട്ടനടപടി.
മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ മുതിർന്ന നേതാവിനെ സസ്‌പെൻഡ് ചെയ്തു. ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയെയും നീക്കി. രണ്ട് ദിവസങ്ങളിലായി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്റെയും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ബേബി ജോണിന്റെയും സാന്നിദ്ധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റി യോഗത്തിലുമാണ് നടപടി.
ജില്ലാ കമ്മിറ്റിയംഗങ്ങളായ ഉല്ലാസ് കളക്കാട്, കെ.ആർ. വിജയ എന്നിവരെയാണ് ഏരിയാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയത്. മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബാങ്കിന്റെ ചുമതല കൂടിയുണ്ടായിരുന്ന മുതിർന്ന നേതാവ് സി.കെ. ചന്ദ്രനെയാണ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തത്. മുൻ ഭരണസമിതിയുടെയും ഇപ്പോൾ പിരിച്ചുവിടപ്പെട്ട ഭരണസമിതിയുടെയും പ്രസിഡന്റ് കെ.കെ. ദിവാകരൻ, പ്രതികളായ മുൻ ബാങ്ക് സെക്രട്ടറിയും പൊറത്തിശേരി ലോക്കൽ കമ്മിറ്റിയംഗം കൂടിയായ ടി.ആർ. സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ കരുവന്നൂർ ലോക്കൽ കമ്മിറ്റിയംഗമായ ബിജു കരീം, മുൻ അക്കൗണ്ടന്റ് തൊടുപറമ്പ് ബ്രാഞ്ച് അംഗമായ സി.കെ ജിൽസ് എന്നിവരെയാണ് പുറത്താക്കിയത്.
ബാങ്കിലെ തട്ടിപ്പ് മനസ്സിലാക്കി ഇടപെടുന്നതിൽ വീഴ്ച വരുത്തിയതിനാണ് മുൻ ഭരണസമിതി പ്രസിഡന്റ് കെ.കെ. ദിവാകരനെ പുറത്താക്കിയത്. ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ.സി പ്രേമരാജനെയും കരുവന്നൂർ ലോക്കൽ സെക്രട്ടറി പി.എസ്. വിശ്വംഭരനെയും നീക്കി. ബാങ്ക് ഭരണസമിതി അംഗങ്ങളായ എം.ബി. ദിനേഷ്, ടി.എസ് ബൈജു, അമ്പിളി, മഹേഷ്, എൻ. നാരായണൻ എന്നിവരെയും സസ്‌പെൻഡ് ചെയ്തു.
വേണ്ട വിധത്തിൽ ഇടപെടാതിരുന്നതിലും നടപടിയെടുക്കാതിരുന്നതിലും നേതാക്കൾക്കിടയിൽ കടുത്ത തർക്കമുണ്ടായി. മുതിർന്ന നേതാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായെന്നാണ് വിവരം. ഏരിയ, ലോക്കൽ കമ്മിറ്റികൾ പിരിച്ചുവിടുന്നത് നേതൃതലത്തിലടക്കം വേണമെന്നും ആവശ്യമുയർന്നു. എന്നാൽ, വിഷയങ്ങൾ അറിയാത്തവരടക്കം ഇതിൽ ഉൾപ്പെട്ടേക്കുമെന്നതിനാൽ ഇത്തരം നടപടിയിലേക്ക് കടന്നില്ല.
ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പരിശോധിച്ചു. മഹിളാ അസോസിയേഷൻ നേതാവും ഇരിങ്ങാലക്കുട നഗരസഭാ പ്രതിപക്ഷ കക്ഷി നേതാവുമാണ് കെ.ആർ. വിജയ. 2011ൽ ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയുമായിരുന്നു.
കരുവന്നൂർ വായ്പാതട്ടിപ്പ്: പ്രതികൾ പിടിയിലായെന്ന്സൂചന
തൃശൂർ: കരുവന്നൂർ ബാങ്ക് വായ്പാത്തട്ടിപ്പ് കേസിൽ നാല് പ്രതികളെ കസ്റ്റഡിയിലെടുത്ത വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കാതെ ക്രൈം ബ്രാഞ്ച്. പ്രതികൾ ഒളിവിലാണെന്നും അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നുമാണ് അന്വേഷണസംഘം പറയുന്നത്. വായ്പാത്തട്ടിപ്പിലെ പ്രധാന ഇടനിലക്കാരൻ കരുവന്നൂർ പൊറത്തിശ്ശേരി കിരൺ, ബാങ്ക് നടത്തുന്ന സൂപ്പർമാർക്കറ്റിലെ അക്കൗണ്ടന്റ് റെജി അനിൽ എന്നിവർ നാട്ടിലില്ലെന്നാണ് വിവരം. കിരണിനെ മാസങ്ങളായി നാട്ടിൽ കണ്ടവരില്ലെന്ന് നാട്ടുകാർ പറയുന്നു. ഇയാൾ വിദേശത്തേക്ക് കടന്നതായി വിവരമുണ്ടെങ്കിലും അന്വേഷണസംഘം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ബാങ്കിന്റെ മുൻ സെക്രട്ടറി ടി.ആർ. സുനിൽ കുമാർ, മുൻ മാനേജർ ബിജു കരീം, സീനിയർ അക്കൗണ്ടന്റ് സി.കെ. ജിൽസ്, കമ്മിഷൻ ഏജന്റ് എ.കെ. ബിജോയ് എന്നിവരാണ് കസ്റ്റഡിയിലായത്. ആറ് പേർക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികളെല്ലാം ഒളിവിൽ പോയിരുന്നു. സുനിൽകുമാറിന്റെ നേതൃത്വത്തിൽ നാലുപേർ തൃശൂർ അയ്യന്തോളിലെ ഫ്ളാറ്റിൽ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |