എതിരാളികൾ പറയും അഴിമതിക്കാരനെന്ന്. പക്ഷേ, ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള അതിശക്തനായ നേതാവാണ് ബി.എസ്. യെദിയൂരപ്പ. ദക്ഷിണേന്ത്യയിലാദ്യമായി കർണാടകയിൽ താമര വിരിയിച്ചയാൾ!. അഴിമതിയാരോപണങ്ങളെ അടപടലം തള്ളിക്കളഞ്ഞ് 14 വർഷത്തിനിടെ നാലു തവണ മുഖ്യമന്ത്രിപദം അലങ്കരിച്ചയാൾ. തിരിച്ചുവരവിന്റെ ആശാൻ!.
ആദ്യടേമിൽ എട്ടു ദിവസം (2007)
2007ലാണ് യെദിയൂരപ്പ ദക്ഷിണേന്ത്യയിലെ ബി.ജെ.പിയുടെ ആദ്യ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്. കോൺഗ്രസുമായി സഖ്യം വേർപെടുത്തിയ ജെ.ഡി.എസ് 2006 ജനുവരിയിൽ ബി.ജെ.പിയുമായി അടുത്തു. 2004ലെ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാതെ പോയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. തുടർന്ന് ഇരുപാർട്ടികളും 20 മാസം വീതം (20-20 ) മുഖ്യമന്ത്രി പദം വഹിക്കാൻ തീരുമാനിച്ചു. ജെ.ഡി.എസ് നേതാവ് കുമാരസ്വാമി മുഖ്യമന്ത്രിയും യെദിയൂരപ്പ ഉപമുഖ്യമന്ത്രിയുമായി. എന്നാൽ, സഖ്യത്തിന് സ്ഥിരതയില്ലെന്ന ആരോപണങ്ങൾക്കിടെ, ഇരു പാർട്ടികളും തമ്മിൽ തെറ്റി. 2007 ഒക്ടോബറിൽ ജെ.ഡി.എസ് 20-20 വാഗ്ദാനത്തിൽ നിന്ന് പിന്നാക്കം പോയെന്ന് ബി.ജെ.പി ആരോപിച്ചു. തുടർന്ന് കുമാരസ്വാമി രാജിവച്ചു. രാഷ്ട്രപതി ഭരണം നിലവിൽ വന്നു. ഒടുവിൽ ഇരുപാർട്ടികളും ഒത്തുതീർപ്പിന് വഴങ്ങി. 2007 നവംബർ 12ന് യെദിയൂരപ്പ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദിവസങ്ങൾ മാത്രമേ ആ പദവിക്ക് ആയുസുണ്ടായിരുന്നുള്ളൂ. യെദിയൂരപ്പയ്ക്കെതിരെ വോട്ട് ചെയ്യുമെന്ന് ജെ.ഡി.എസ് പ്രഖ്യാപിച്ചതോടെ നവംബർ 19ന് യെദിയൂരപ്പ രാജി വച്ചു.
മൂന്നു വർഷം തികച്ച് രണ്ടാം തവണ (2008-2011)
ജെ.ഡി.എസിന്റെ വഞ്ചനയിൽ നിന്ന് പാഠം ഉൾക്കൊണ്ട ബി.ജെ.പിയും തിരിച്ചടികളിൽ നിന്ന് കരുത്താർജ്ജിച്ച യെദിയൂരപ്പയും കണക്കുകൂട്ടി മുന്നോട്ട് നീങ്ങിയതോടെ 2008ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 224 ൽ 110 സീറ്റുകൾ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ആറ് സ്വതന്ത്ര എം.എൽ.എമാരുടെ പിന്തുണയോടെ 2008 മേയ് 30ന് യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കൂടാതെ നാല് കോൺഗ്രസ്, മൂന്ന് ജെ.ഡി.എസ് എം.എൽ.എമാരെയും രാജിവയ്പ്പിച്ചു. ഉപതിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിൽ വിജയിച്ചത് സർക്കാരിന്റെ ഭൂരിപക്ഷം അരക്കിട്ടുറപ്പിച്ചു.
പക്ഷെ, വിജയത്തിളക്കത്തിൽ നിന്ന് അഴിമതിയാരോപണങ്ങളിലേക്കാണ് യെദിയൂരപ്പ കൂപ്പുകുത്തിയത്. ഖനനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കർണാടക ലോകായുക്ത യെദിയൂരപ്പയ്ക്കെതിരെ കേസെടുത്തു. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം 2011 ജൂലായ് 31ന് യെദിയൂരപ്പ രാജിവച്ചു. ഒക്ടോബറിൽ അഴിമതിക്കേസിൽ അദ്ദേഹം അറസ്റ്റിലായി. അടുത്തമാസം ജാമ്യം നേടിയെങ്കിലും ബി.ജെ.പി നേതൃത്വവുമായി യെദിയൂരപ്പ മനസുകൊണ്ടകന്നു. പാർട്ടിക്കെതിരെ തിരിഞ്ഞ യെദിയൂരപ്പ 2012ൽ കർണാടക ജനപക്ഷ പാർട്ടി രൂപീകരിച്ചു. 2013 തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ടിൽ നല്ലൊരു പങ്ക് കെ.ജെ.പി നേടിയത്, കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കാൻ കാരണമായി. പിന്നീട് 2014ലാണ് യെദിയൂരപ്പ ഔദ്യോഗികമായി ബി.ജെ.പിയിലേക്ക് മടങ്ങിയെത്തിയത്.
മൂന്നാം തവണ 'നാടകീയമായി' മൂന്നുദിവസം (2018)
2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 104 സീറ്റുകൾ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഭൂരിപക്ഷത്തിന് ഒമ്പതു സീറ്റുകൾ കുറവ്.
80 സീറ്റുകൾ നേടിയ കോൺഗ്രസും 37 സീറ്റുകൾ നേടിയ ജെ.ഡി.എസും സഖ്യം പ്രഖ്യാപിച്ചെങ്കിലും അന്നത്തെ ഗവർണർ വാജുഭായ് വാല യെദിയൂരപ്പയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചു. 2018 മേയ് 17ന് അദ്ദേഹം മുഖ്യമന്ത്രിയായി ചുമതലയേറ്റു. വിശ്വാസവോട്ടെടുപ്പിന് മുമ്പ് ബി.ജെ.പിയുടെ റാഞ്ചൽ മുന്നിൽക്കണ്ട് തങ്ങളുടെ എം.എൽ.എമാരെ 'കാത്തുസൂക്ഷിച്ച്" കോൺഗ്രസും ജെ.ഡി.എസും കാത്തിരിക്കെ, എണ്ണം തികയ്ക്കാൻ വഴിയില്ലെന്നറിഞ്ഞ യെദിയൂരപ്പ അത്യന്തം നാടകീയമായി മേയ് 19ന് രാജിവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |