സംഭവം പുലർച്ചെ മഞ്ചേശ്വരത്തെ ജുവലറിയിൽ
കാസർകോട്: മഞ്ചേശ്വരത്ത് ജുവലറിയിലെ സെക്യൂരിറ്റിയെ തലയ്ക്കടിച്ചു വീഴ്ത്തി കെട്ടിയിട്ട ശേഷം 15 കിലോ വെള്ളിയും നാല് ലക്ഷം രൂപയും കവർന്നു. മഞ്ചേശ്വരം ഹൊസങ്കടി ദേശീയപാതയോരത്തെ രാജധാനി ജുവലറിയിലാണ് കവർച്ച നടന്നത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കാറിലെത്തിയ സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രാഥമിക നഷ്ടം മാത്രമാണ് ഇപ്പോൾ കണക്കാക്കിയിരിക്കുന്നത്. പരിശോധന പൂർത്തിയായാലേ യഥാർത്ഥ നഷ്ടം തിട്ടപ്പെടുത്താനാകൂ.
ജുവലറിയിലെ സെക്യൂരിറ്റിയായ കുമ്പള കളത്തൂർ സ്വദേശി അബ്ദുള്ളയെ ആക്രമിച്ച ശേഷം പൂട്ട് തകർത്താണ് മോഷ്ടാക്കൾ ജുവലറിക്കകത്ത് കയറിയത്. കാറിൽ നാല് പേരാണ് ഉണ്ടായിരുന്നതെന്ന് അബ്ദുള്ള മൊഴി നൽകി. കാറിലുണ്ടായിരുന്നവരെ കൂടാതെ മൂന്ന് ബൈക്കിൽ കവർച്ചാ സംഘത്തിന് എസ്കോർട്ട് വന്നിരുന്നു. കാറിലുണ്ടായിരുന്നവർ ജുവലറിയിൽ കയറിയപ്പോൾ ഇവർ പുറത്ത് കാവൽ നിൽക്കുകയായിരുന്നു.
മഞ്ചേശ്വരം സ്വദേശി അഷ്റഫിനെ ഉടമസ്ഥതയിലുള്ളതാണ് കവർച്ച നടന്ന രാജധാനി ജുവലറി. നേരത്തെ ദേശീയപാതക്ക് അരികിൽ ഓട്ടോറിക്ഷ സ്റ്റാൻഡിനോട് ചേർന്നാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ദേശീയപാത വികസനത്തിന് ഈ സ്ഥലം ഏറ്റെടുത്തതോടെ ജുവലറി അടുത്തകാലത്താണ് ബാങ്ക് കെട്ടിടത്തിന് താഴെ മിൽമ ബൂത്തിനടുത്തായി പ്രവർത്തിച്ചു തുടങ്ങിയത്. കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, മഞ്ചേശ്വരം ഇൻസ്പെക്ടർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘം സ്ഥലത്ത് എത്തി. പൊലീസ് നായയും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡിവൈ.എസ്.പിയുടെ ക്രൈംസ്ക്വാഡും അന്വേഷണം നടത്തുന്നുണ്ട്. പരിക്കേറ്റ അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |