വഞ്ചിക്കപ്പെട്ടത് ഓൺലൈൻ തട്ടിപ്പിൽ 8 ലക്ഷം പോയ ആൾ
മൂവാറ്റുപുഴ: ഓൺലൈൻ തട്ടിപ്പിൽ എട്ടു ലക്ഷം രൂപ നഷ്ടപ്പെട്ടയാളിൽ നിന്ന് 'ഡിറ്റക്ടീവ്' ചമഞ്ഞ് 25 ലക്ഷം രൂപ തട്ടി. കേസിലെ മുഖ്യപ്രതി പെരുമ്പാവൂർ അശമന്നൂർ സ്വദേശി സുദർശനെ (24) മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.ഒളിവിലായിരുന്ന ഇയാളെ ഇടുക്കി ജില്ലയിൽ തമിഴ്നാട് അതിർത്തിയോട് ചേർന്ന പ്രദേശത്തുനിന്നാണ് പിടികൂടിയത്. ഓൺലൈൻ സ്ക്രാച്ച് കാർഡ് തട്ടിപ്പിനിരയായ ആരക്കുഴ സ്വദേശിക്ക് പണം തിരികെവാങ്ങി നൽകാമെന്ന് പറഞ്ഞാണ് പ്രതി തട്ടിപ്പ് നടത്തിയത്. സ്വകാര്യ ഡിറ്റക്ടീവാണെന്ന് പരിചയപ്പെടുത്തിയ ഇയാൾ കേസിന്റെ ആവശ്യത്തിനെന്നു പറഞ്ഞും ടാക്സ് എന്ന പേരിലും മറ്റും പലതവണകളായി പണം വാങ്ങുകയായിരുന്നു.
രണ്ടു വർഷം മുമ്പാണ് അരക്കുഴ സ്വദേശിക്ക് എട്ടു ലക്ഷം രൂപ നഷ്ടമായത്. പൊലീസിൽ പരാതി നൽകിയെങ്കിലും ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള തട്ടിപ്പായതിനാൽ അന്വേഷണം കാര്യമായി നടന്നില്ല. ഇതിനിടെയാണ് സുഹൃത്തുക്കളിലൊരാൾ മുഖേന സുദർശനെ പരിചയപ്പെട്ടത്.പരാതിക്കാരനെ വിശ്വസിപ്പിക്കാനായി ആർ.ബി.ഐ. ഉദ്യോഗസ്ഥനായും എസ്.ബി.ഐ. ഉദ്യോഗസ്ഥനായും പ്രതി ഫോണിൽ വിളിച്ചിരുന്നു. വ്യത്യസ്ത സിംകാർഡുകളിൽനിന്ന് ശബ്ദം മാറ്റിയാണ് സംസാരിച്ചത്. ആർ.ബി.ഐയിലും ആദായനികുതി വകുപ്പിലും ഫീസ് അടയ്ക്കാനുണ്ടെന്ന് പറഞ്ഞും പണം തട്ടി. മാസങ്ങൾ കഴിഞ്ഞിട്ടും ഇത് തുടർന്നതോടെയാണ് സംഭവം തട്ടിപ്പാണെന്ന് പരാതിക്കാരന് ബോധ്യമായത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.ഇടുക്കി ജില്ല അതിർത്തിയിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരൻ എന്ന വ്യാജേന കഴിഞ്ഞുവരികയായിരുന്നു പ്രതി. തട്ടിപ്പിൽ ഇയാൾക്ക് കൂട്ടാളികളുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.പൊലീസ് സംഘത്തിൽ ഇൻസ്പെക്ടർ സി.ജെ. മാർട്ടിൻ, എസ്.ഐ ആർ. അനിൽകുമാർ, എ.എസ്.ഐ പിസി ജയകുമാർ, സീനിയർ സി.പി.ഒമാരായ ടി.എൻ സ്വരാജ്, ബിബിൽ മോഹൻ എന്നിവരാണ് ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |