ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി അതിർത്തികളിൽ സംഘടിപ്പിക്കുന്ന കർഷക പ്രതിഷേധം എട്ടുമാസം തികയുന്നതിന്റെ ഭാഗമായി ജന്തർമന്തറിൽ മഹിളാ പാർലമെന്റ് ഒരുക്കി വനിതാ കർഷകർ.
ഇന്നലെ അതിർത്തിയിൽ നിന്ന് 200 വനിത കർഷകരാണ് ജന്തർമന്തറിലെ പ്രതിഷേധത്തിന്റെ ഭാഗമാകാൻ എത്തിച്ചേർന്നത്. പാർലമെന്റിൽ വർഷകാല സമ്മേളനം ആരംഭിച്ച അതേസമയത്ത് തന്നെ പാർലമെന്റിന് പുറത്ത് മഹിളാ പാർലമെന്റും ആരംഭിച്ചു.
ഇന്ത്യയുടെ കാർഷിക രംഗത്തിന് ഒട്ടേറെ സംഭാവനകൾ നൽകുന്ന വനിതകൾക്ക് അതിന് അർഹമായ പരിഗണന നൽകുന്നില്ലെന്ന് സഭ ഒന്നടങ്കം അഭിപ്രായപ്പെട്ടു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേത് പോലെ പാർലമെന്റിലും സംസ്ഥാന ഭരണരംഗങ്ങളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തണം. രാജ്യത്തെ ജനസംഖ്യയുടെ 50ശതമാനമുള്ള സ്ത്രീകൾക്കായി സംവരണ ഭേദഗതിയുണ്ടാക്കണമെന്നും സഭ അഭിപ്രായപ്പെട്ടു.
വിവാദ നിയമങ്ങൾ നടപ്പിലാക്കിയാൽ അധികം താമസിയാതെ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ചെറുകിട - ഇടത്തരം കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വില്ക്കാൻ വിരലിലെണ്ണാവുന്ന കുത്തകളോ, ബഹുരാഷ്ട്ര റീട്ടെയിലുകളോ മാത്രമേ ഉണ്ടാവൂ എന്ന അവസ്ഥ വരും.
ക്രമേണ രാജ്യത്ത് എന്ത് കൃഷി ചെയ്യണം, എന്ത് വില കൊടുക്കണമെന്നെല്ലാം കുത്തകൾ തീരുമാനിക്കും. കർഷകർ നിസഹായരാവുമെന്നും സഭ അഭിപ്രായപ്പെട്ടു.
സമരത്തിനിടെ മരിച്ച കർഷകന്റെ ഭാര്യ രമേശ് മഹിള പാർലമെന്റിന്റെ ഭാഗമായി.
മൂന്ന് പ്രമേയങ്ങളാണ് ഇന്നലെ സഭയിൽ ചർച്ചയായത്. സംയുക്ത കിസാൻ മോർച്ച് ആഹ്വാനം ചെയ്ത മിഷൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മുസാഫർനഗറിൽ നിന്നുള്ള വൻ റാലിയോടെ സെപ്തംബർ 5ന് ആരംഭിക്കുമെന്ന് സമര സമിതി അറിയിച്ചു.
കാർഗിലിൽ പൊലിഞ്ഞ വീരജവാന്മാർക്ക് ആദരവും സഭ അറിയിച്ചു. ഇതിനിടെ മഹിള പാർലമെന്റിന്റെ ഭാഗമാകാനെത്തിയ ചില വനിത ആക്ടിവിസ്റ്റുകളെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. ശേഷം വൈകിട്ടോടെ വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |