SignIn
Kerala Kaumudi Online
Saturday, 20 April 2024 8.25 AM IST

ശബരിമലയിലെ സോളാർ നിലയം

sabarimala

ശബരിമലയിൽ സ്വന്തമായി വൈദ്യുതി ഉത്‌പാദിപ്പിക്കാൻ സന്നിധാനത്തും നിലയ്ക്കലും സോളാർ പ്ളാന്റുകൾ സ്ഥാപിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത് വലിയൊരു മാറ്റത്തിന്റെ തുടക്കമായി കരുതാം. ഒരു വർഷം പത്തുകോടിയോളം രൂപയാണ് ശബരിമലയിലെ വൈദ്യുതി ചെലവ്. തീർത്ഥാടന സീസണിലാണ് ഏറ്റവുമധികം വൈദ്യുതി ഉപയോഗിക്കേണ്ടി വരുന്നത്. മറ്റ് മാസങ്ങളിൽ താരതമ്യനേ കുറവാണ്. ഈ ചെലവ് തുക വർഷങ്ങളായി ദേവസ്വം ബോർഡ് വൈദ്യുതി ബോർഡിന് നൽകിക്കൊണ്ടിരിക്കുകയാണ്. സോളാർ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിലൂടെ ഈ ചെലവ് ഒഴിവാക്കാം. രണ്ടിടത്തായി സോളാർ നിലയം സ്ഥാപിക്കുന്നതിനായി 20 കോടി രൂപ ചെലവ് വരുമെന്നാണ് ഇപ്പോൾ കണക്കാക്കിയിരിക്കുന്നത്. അതായത് രണ്ട് തീർത്ഥാടന സീസണിൽ വരുന്ന ചെലവേ വരൂ എന്നർത്ഥം. പിന്നെ ആയുഷ്‌കാലത്തേക്ക് കെ.എസ്.ഇ.ബിക്ക് പണം അടയ്ക്കേണ്ട. സ്പോൺസർമാരെ കണ്ടെത്തി സിയാലിന്റെ സാങ്കേതിക സഹായത്തോടെ സോളാർ നിലയം സ്ഥാപിക്കാനാണ് തീരുമാനം. ശബരിമലയ്ക്ക് വേണ്ടി പണം ചെലവാക്കാൻ നിരവധി വ്യക്തികൾ മുന്നോട്ട് വരും. ഒരുപക്ഷേ ഇന്ത്യയിലെ ഒരു വലിയ വ്യവസായ ഗ്രൂപ്പ് ഒറ്റയ്ക്ക് തന്നെ ഇത് ചെയ്തുകൊടുക്കാൻ തയാറായെന്നും വരാം. അതിനുള്ള ഒരു അവസരം ഇപ്പോഴാണ് ദേവസ്വം ബോർഡ് ഒരുക്കിയത്. വൈകിയെങ്കിലും ഇത് അഭിനന്ദിക്കപ്പെടേണ്ട കാര്യമാണ്. ശബരിമലയിൽ മരങ്ങളൊന്നും വെട്ടാതെ തന്നെ ക്യൂ കോംപ്ളക്സിന് മുകളിലും മറ്റും സോളാർ പാനലുകൾ സ്ഥാപിക്കാനാവും. നിലയ്ക്കലിലെ പാർക്കിംഗ് സ്‌പേസിന് മുകളിൽ ഇത് സ്ഥാപിക്കാനായുള്ള സജ്ജീകരണവും നടത്താം. വിവിധ വകുപ്പുകൾ തമ്മിൽ ആദ്യമേ ഇക്കാര്യങ്ങളിൽ ധാരണയിലെത്തണം. ഇല്ലെങ്കിൽ വനംവകുപ്പ് പല തടസവാദങ്ങളും ഉന്നയിച്ച് മുന്നോട്ടു വരാമെന്നത് മുൻകാല അനുഭവങ്ങൾ അടിവരയിടുന്നുണ്ട്. ഇത് ശബരിമലയ്ക്ക് വളരെ ആവശ്യമുള്ള ഒരു പദ്ധതിയാണ്. മറ്റ് വകുപ്പുകൾ സഹായിച്ചില്ലെങ്കിലും തടസപ്പെടുത്തി പദ്ധതി മുടക്കാതിരുന്നാൽ മതി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. ഒരു വർഷത്തിനുള്ളിൽ സോളാർ പ്ളാന്റുകൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ആ സമയപരിധിക്കുള്ളിൽ തന്നെ ഇത് വിജയകരമായി പൂർത്തിയാക്കാൻ ബോർഡിന് കഴിയുമെന്ന് പ്രതീക്ഷിക്കാം. സീസൺ കഴിഞ്ഞുള്ള കാലത്ത് സ്വാഭാവികമായും വൈദ്യുതി അധികം വരും. ഇത് കെ.എസ്.ഇ.ബിക്കോ നാഷണൽ പവർ ഗ്രിഡിനോ കൈമാറിയാൽ വരുമാനവും ലഭിക്കും. പക്ഷേ കുറഞ്ഞ നിരക്കിൽ നിലയ്ക്കൽ, എരുമേലി, റാന്നി തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്നവർക്കും ഈ വൈദ്യുതി നൽകണമെന്ന ഒരു നിർദ്ദേശം ബോർഡ് മുന്നോട്ടുവച്ചാൽ വളരെ നല്ലതാണ്. അവിടത്തെ ജനങ്ങൾ അത് അയ്യപ്പന്റെ അനുഗ്രഹമായി തന്നെ കണക്കാക്കും. ഇത് വിജയിക്കുകയാണെങ്കിൽ മറ്റ് വലിയ ദേവാലയങ്ങളും ഈ മാതൃക പിന്തുടരണം. ദേവാലയങ്ങൾ കൊണ്ട് മനുഷ്യർക്ക് എന്താണ് പ്രയോജനമെന്ന് ചോദിക്കുന്നവരോട് കുറഞ്ഞ നിരക്കിൽ പരിസരവാസികൾക്ക് കറന്റ് കിട്ടുന്നു എന്നെങ്കിലും ഉത്തരം പറയാനാകും. ഏതു പദ്ധതി വരുമ്പോഴും ഇതുപോലുള്ള പ്രയോജനങ്ങൾ പരിസരവാസികൾക്ക് നൽകാൻ സർക്കാർ തയാറായാൽ ആരും ഒരു പദ്ധതിയെയും എവിടെയും എതിർക്കില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARIMALA, SOLAR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.