കൊല്ലം: വനം വകുപ്പിന്റെ തുയ്യം തടി ഡിപ്പോയിൽ ചുമട്ടുതൊഴിലാളികളുടെ ചൂഷണം സംബന്ധിച്ച് പരാതി വ്യാപകമായതോടെ പ്രശ്നം പരിശോധിക്കാൻ തൊഴിൽ വകുപ്പ് ഇടപെടുന്നു. ഡിപ്പോ കേന്ദ്രീകരിച്ചുള്ള തൊഴിലാളികൾക്കെതിരെ ഉയർന്ന പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അസി. ലേബർ ഓഫീസർക്ക് ജില്ലാ ലേബർ ഓഫീസർ നിർദ്ദേശം നൽകി. ചുമട്ടുകൂലിയുമായി ബന്ധപ്പെട്ട് തടി ഡിപ്പോയിൽ നടക്കുന്ന ചൂഷണം സംബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തകളെ തുടർന്നാണ് നടപടി.
അസി. ലേബർ ഓഫീസർ ഇന്ന് തുയ്യം ഡിപ്പോയിലെത്തി വനം വകുപ്പ് അധികൃതർ, തൊഴിലാളികൾ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. തൊഴിലാളികളുടെ ചൂഷണത്തിന് ഇരയായ സ്വകാര്യവ്യക്തികൾ, തടിമിൽ ഉടമകൾ എന്നിവരുടെ പരാതികളും കേൾക്കും. അതേസമയം, വനം വകുപ്പ് ഇതുവരെ ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല.
കഴുത്തറുപ്പൻ കൂലി തെറ്റിദ്ധരിപ്പിച്ച്
ജില്ലയിലെ മറ്റ് തടി ഡിപ്പോകളിലേതിനെക്കാൾ ഉയർന്ന ചുമട്ടുകൂലിയാണ് തുയ്യത്ത് ഈടാക്കുന്നത്. ഒരു ക്യുബിക് മീറ്റർ തടി കയറ്റുന്നതിന് 3,000 രൂപയാണ് കൂലി. ഒരു മീറ്ററിനേക്കാൾ അല്പം തടി കൂടുതലുണ്ടെങ്കിൽ അതിന് ആനുപാതികമായ നിരക്കിന് പകരം രണ്ട് ക്യുബിക് മീറ്ററിനുള്ള 6,000 രൂപ പിടിച്ചുവാങ്ങും. ഇത് കാരണം തുയ്യം തടി ഡിപ്പോയിലെ വ്യാപാരവും ഇടിഞ്ഞു. തൊഴിൽ വകുപ്പ് നിശ്ചയിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് രസീത് എഴുതി നൽകിയാണ് അന്യായ കൂലി പിടിച്ചുവാങ്ങുന്നത്.
ആനുപാതിക കൂലി നിശ്ചയിക്കണം
തൊഴിലാളികളുടെ കൊള്ള സംബന്ധിച്ച് പരാതി വ്യാപകമായ സാഹചര്യത്തിൽ തുയ്യം തടി ഡിപ്പോയിൽ തൊഴിൽ വകുപ്പ് ഇടപെട്ട് ന്യായമായ കൂലി നിശ്ചയിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഒരു ക്യുബിക് മീറ്ററിനേക്കാൾ അല്പം അധികമുണ്ടെങ്കിൽ പോലും രണ്ട് ക്യുബിക് മീറ്ററിന്റെ കൂലി വാങ്ങുന്ന അന്യായം നിറുത്തലാക്കി ആനുപാതിക നിരക്ക് ഏർപ്പെടുത്തണമെന്ന ആവശ്യവുവുമുണ്ട്.
പതിറ്റാണ്ടുകളായുള്ള തൊഴിൽ കേന്ദ്രമെന്ന നിലയിൽ ഇവിടുത്തെ തൊഴിലാളികളെ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളാക്കി പദ്ധതി പ്രദേശമാക്കണമെന്ന ആവശ്യവുമുണ്ട്. ബോർഡിൽ അംഗങ്ങളാക്കിയാൽ തൊഴിലാളികൾക്ക് നിരവധി ആനൂകൂല്യങ്ങൾ ലഭിക്കും. പദ്ധതി പ്രദേശമായി മാറുമ്പോൾ കൂലി ബോർഡിലാണ് അടയ്ക്കേണ്ടത്. അതോടെ കഴുത്തറുപ്പൻ കൂലി ഒഴിവാകും.
'' തുയ്യം തടി ഡിപ്പോയിലെ പ്രശ്നങ്ങൾ സ്ഥലത്ത് പോയി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ അസി. ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.''
എ. ബിന്ദു (ജില്ലാ ലേബർ ഓഫീസർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |