ബൈറൂട്ടുകളിൽ യാത്രക്കാർ പെരുവഴിയിൽ
കൊല്ലം: നഷ്ടംകുറയ്ക്കാനായി കെ.എസ്.ആർ.ടി.സി നടപ്പാക്കിയ സിംഗിൾഡ്യൂട്ടി പരിഷ്കാരത്തിന്റെ ഫലമായി ചെയിൻ സർവീസുകൾ താറുമാറായി. സർവീസുകൾ തമ്മിലുള്ള ഇടവേള വർദ്ധിച്ചതോടെ ഗ്രാമപ്രദേശങ്ങളിലെ യാത്രക്കാർ പെരുവഴിയിലായിരിക്കുകയാണ്. യാത്രാക്ലേശം ഒഴിവാക്കാൻ ചെയിൻ സർവീസുകൾ പുനക്രമീകരിക്കാനായി പഴയപടി ഡബിൾ ഡ്യൂട്ടിയാക്കാൻ ചീഫ് ഓഫീസിൽ നിന്ന് നിർദേശം വന്ന് ആഴ്ചകളായിട്ടും ജില്ലയിലെ ഒരു ഡിപ്പോയിലും നടപ്പാക്കാൻ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
നേരത്തേ 10 മുതൽ 20 മിനിറ്റ് വരെ ഇടവേളയിലായിരുന്നു ചെയിൻ സർവീസുകൾ. ഇവയെല്ലാം സിംഗിൾ ഡ്യൂട്ടിയാക്കിയതോടെ സർവീസുകൾ തമ്മിലുള്ള ഇടവള അരമുതൽ മുക്കാൽ മണിക്കൂർ വരെയായി. പുതിയ പരിഷ്കരണം നടപ്പാക്കിയപ്പോൾ കൂടുതൽ ബസുകൾ ആവശ്യമായി വന്നു. ഇതിന്റെ മറവിൽ നൂറുകണക്കിന് യാത്രക്കാർ ആശ്രയിച്ചിരുന്ന മറ്റുപല സർവീസുകളും വെട്ടിക്കുറയ്ക്കുകയായിരുന്നു.
യാത്രക്കാരുടെ പോക്കറ്റ് കീറുന്നു
കെ.എസ്.ആർ.ടി.സി ചെയിൻ സർവീസുകൾ കിട്ടാതായതോടെ ഗ്രാമീണമേഖലകളിലെ യാത്രക്കാരിൽ ഭൂരിഭാഗവും ഇരുചക്രവാഹനങ്ങളെയും ഓട്ടോറിക്ഷകളെയുമാണ് ആശ്രയിക്കുന്നത്. നേരത്തേ 20മുതൽ 30വരെ ഒരു ദിവസത്തെ യാത്രയ്ക്ക് ചെലവായിരുന്ന ഭാഗത്ത് ചെറുശമ്പളക്കാരായ തൊഴിലാളികൾക്കും ജീവനക്കാർക്കും ഒരു ദിവസത്തെ യാത്രയ്ക്ക് 150 രൂപവരെ ചെലവാകുന്ന അവസ്ഥയാണ്. 250 രൂപ ശമ്പളത്തിൽ കടകളിൽ സെയിൽസ് മാനായി ജോലി ചെയ്യുന്നവർക്ക് ഇത്രയും ഭാരിച്ചതുക താങ്ങാൻ കഴിയുന്നതല്ല.
താറുമാറായ ചെയിൻ സർവീസുകൾ
01. കൊല്ലം - കുളത്തൂപ്പുഴ
02. അടൂർ - ആയൂർ
03. ചടയമംഗലം - തെന്മല - തിരുവനന്തപുരം മെഡി. കോളേജ്
04. കൊല്ലം - പത്തനംത്തിട്ട
05. കൊല്ലം - ചെങ്ങന്നൂർ
06. കൊട്ടാരക്കര - പത്തനാപുരം - പുന്നല
07. ആയൂർ - നെടുമങ്ങാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |