SignIn
Kerala Kaumudi Online
Friday, 19 April 2024 4.40 PM IST

താക്കീതായി കൂട്ടനടപടി

cpm

തൃശൂർ: സി.പി.എം. നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങളിലെ തട്ടിപ്പുകൾ ഓരോന്നായി പുറത്തുവരുന്നതിനിടെ ജില്ലയിൽ പാർട്ടി സ്വീകരിച്ച കൂട്ടനടപടി താഴേത്തട്ടിലുളള അണികൾക്കുള്ള കർശന താക്കീത്. ഇത്തരം സംഘങ്ങളിൽ ഭൂരിഭാഗവും ജീവനക്കാരായുള്ളത് പാർട്ടി പ്രവർത്തകരാണ്. ഏരിയാ കമ്മിറ്റി അംഗങ്ങൾ അടക്കമുള്ളവരുമുണ്ടാകും. മേൽഘടകത്തിലെ അംഗങ്ങളായ ജീവനക്കാരാണെങ്കിൽ കീഴ്ഘടകങ്ങളിലെ അംഗങ്ങളായ ഭരണസമിതിക്ക് അവരെ തിരുത്താനോ ചോദ്യം ചെയ്യാനോ കഴിയില്ല.

അങ്ങനെ തട്ടിപ്പുകൾ ചോദ്യം ചെയ്യാതെയും തിരുത്താതെയും തുടരും. ചെറിയ തിരിമറികളും ക്രമക്കേടും വളർന്നാണ് കരുവന്നൂരിൽ നൂറ് കോടിയിലേറെ രൂപയുടെ വൻ തട്ടിപ്പായി മാറിയത്. ഇത്തരം ക്രമക്കേടുകൾ ഇനി ആവർത്തിക്കരുതെന്ന കൃത്യമായ സന്ദേശമാണ് പാർട്ടി നൽകിയതെന്നാണ് വിലയിരുത്തൽ. സഹകരണ സംഘങ്ങളിൽ ജീവനക്കാരുടെ നിയമനം സഹകരണ റിക്രൂട്ട്‌മെന്റ് ബോർഡ് വഴിയാണെങ്കിലും പാർട്ടി നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടാകാറുണ്ടെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. വായ്പാ അപേക്ഷകൾ അനുവദിക്കാനുളള സമ്മർദ്ദവും പാർട്ടിയിൽ നിന്നുണ്ടാകുമെന്ന് പറയുന്നു. ബാങ്കിലെ ദൈനംദിനകാര്യങ്ങളിൽ പാർട്ടി നേതാക്കളും പ്രവർത്തകരും ഇടപെടുകയോ ക്രമക്കേടുകൾ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്താൽ അത് വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് നടപടിയിലൂടെ വ്യക്തമാക്കുന്നത്. ഇന്നലെ സെക്രട്ടേറിയേറ്റ് യോഗത്തിലും പ്രാദേശിക നേതാക്കൾക്കെതിരെയായിരുന്നു പ്രധാന വിമർശനം. സംസ്ഥാനതലത്തിൽ തന്നെ വലിയ ദോഷമുണ്ടാക്കിയ സംഭവമായതിനാൽ ഗുരുതരവീഴ്ചയായാണ് വിലയിരുത്തിയതും. തട്ടിപ്പ് കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിൽ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിക്ക് സംഭവിച്ച പിഴവ് ഇനി ആവർത്തിക്കരുതെന്നും ജില്ലാ സെക്രട്ടേറിയറ്റിൽ അഭിപ്രായം ഉയർന്നിരുന്നു.

നടപടി മുകൾത്തട്ടിലേക്കും നീളുമോ ?

തട്ടിപ്പിന്റെ ഗൗരവം സംസ്ഥാന നേതൃത്വത്തെ ബോദ്ധ്യപ്പെടുത്താൻ ജില്ലാ ഘടകത്തിന് കഴിഞ്ഞില്ലെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്ന വിമർശനം. ആദ്യം പരാതി ലഭിച്ചത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനാണ്. ജില്ലയിൽ അന്വേഷണം തീരുമാനിച്ച് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. എ.സി മൊയ്തീൻ അന്ന് സഹകരണ മന്ത്രിയായിരുന്നു. അതിനാൽ തട്ടിപ്പിനെ കുറിച്ച് കൃത്യമായ വിവരം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നിട്ടും വേണ്ടത്ര പ്രധാന്യത്തോടെ ഇത് സംസ്ഥാന നേതൃത്വത്തെ അറിയിക്കുന്നതിൽ ജാഗ്രത കാട്ടിയില്ലെന്നായിരുന്നു വിമർശനം. ഈ നടപടികൾ മുതിർന്ന നേതാക്കളിലേക്കും നീളുമോ എന്ന അഭ്യൂഹവും പരക്കുന്നുണ്ട്. മുതിർന്ന നേതാക്കൾ ഉൾപ്പെട്ടിട്ടുള്ള സമിതികളിലോ മേൽഘടകത്തിലോ ആണ് ഇവരുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാനാകുക. ഈയടുത്ത് ഇത്രയും ആളുകൾക്ക് എതിരെ ഒരുമിച്ച് നടപടിയെടുത്ത സംഭവം അത്യപൂർവമായതിനാൽ അത്രയും ഗൗരവത്തോടെയാണ് പാർട്ടി ഈ തട്ടിപ്പിനെ കാണുന്നതെന്ന കാര്യം ഉറപ്പായി. അതിനാൽ ഇനിയും നടപടികളുണ്ടായാൽ അത്ഭുതപ്പെടാനുമാകില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.