കോങ്ങാട്: മുദ്രപത്രങ്ങളുടെ കടുത്തക്ഷാമം മൂലം ആവശ്യക്കാർ ദുരിതത്തിൽ. നിലവിൽ കാർഷികമേഖലയുമായി ബന്ധപ്പെട്ടവർക്കാണ് കൂടുതൽ പ്രതിസന്ധി. ഒന്നാം വിളയുടെ കാർഷിക ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കേണ്ട സമയത്താണ് മാസങ്ങളായി ക്ഷാമം നേരിടുന്നത്. ഏറെ ആവശ്യക്കാരുള്ള 50, 100, 200 രൂപകളുടെ മുദ്രപത്രങ്ങളാണ് കിട്ടാനില്ലാത്തത്.
പാട്ടക്കരാറിലൂടെ ഒന്നാം വിള കൃഷിയിറക്കുന്ന കർഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ 200 രൂപയുടെ മുദ്രപത്രത്തിൽ തയ്യാറാക്കിയ കരാർ ആവശ്യമാണ്. 200ന്റെ മുദ്രപത്രം കിട്ടാതെ വന്നതോടെ നാല് അമ്പതിന്റെയോ രണ്ട് നൂറിന്റെയോ മുദ്രപത്രങ്ങളാണ് ഉപയോഗിക്കേണ്ടി വരുന്നത്. എന്നാൽ, വെണ്ടർമാരുടെ പക്കൽ 500, 1000 രൂപകളുടെ മുദ്രപത്രങ്ങൾ മാത്രമാണുള്ളത്.
വിള സബ്സിഡിക്ക് അപേക്ഷിക്കാനുള്ള കാലാവധി മുദ്രപത്രങ്ങളുടെ ക്ഷാമവും കൊവിഡ് വ്യാപനവും കണക്കിലെടുത്ത് 31 വരെ നീട്ടിയിട്ടുണ്ട്. കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ മുദ്രപത്രങ്ങൾ കിട്ടാനില്ലാത്തത് വായ്പയെടുത്തും മറ്റും ഒന്നാംവിളയിറക്കിയവരെ പ്രതികൂലമായി ബാധിക്കും.
മറ്റ് മേഖലകളിലും പ്രതിസന്ധി രൂക്ഷം
തദ്ദേശഭരണ സ്ഥാപനങ്ങൾ, പാസ്‌പോർട്ട് ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മിക്ക ആവശ്യങ്ങൾക്കും മുദ്രപത്രം നിർബന്ധമാണ്. ജനന, മരണ സർട്ടിഫിക്കറ്റുകൾ, സ്‌കൂൾ സർട്ടിഫിക്കറ്റുകൾ, അഫിഡവിറ്റുകൾ, ബാങ്ക് വായ്പകൾ തുടങ്ങി സാധാരണക്കാരെ ബാധിക്കുന്ന ആവശ്യങ്ങൾക്ക് 100, 50, 20 രൂപയുടെ മുദ്രപത്രങ്ങളാണ് വേണ്ടത്. വാടകക്കരാറിനും ലൈഫ് മിഷൻ വീടിന്റെ ഉടമ്പടിക്കും 200 രൂപയുടെ മുദ്രപത്രമാണ് ഉപയോഗിക്കേണ്ടത്.
എന്നാൽ, ഇതിനെല്ലാം 500 രൂപയുടെ മുദ്രപത്രം ഉപയോഗിക്കേണ്ട ഗതികേടിലാണ് സാധാരണക്കാർ. 500 രൂപയുടെ മുദ്രപ്പത്രം എല്ലാ വെണ്ടർമാരുടെയും ആധാരം എഴുത്തുകാരുടെയും പക്കൽ സുലഭമല്ലാത്തതിനാൽ അത്യാവശ്യഘട്ടങ്ങളിൽ 1000 രൂപയുടെ മുദ്രപത്രവും ഉപയോഗിക്കാൻ നിർബന്ധിതരാകേണ്ടി വരുന്നു. ചെറിയ ആവശ്യങ്ങൾക്ക് വൻ തുക നൽകേണ്ടി വരുന്നതായി ജനങ്ങൾ പറയുന്നു.
-സെൻട്രൽ ഡിപ്പോയിൽ ജീവനക്കാരുടെ കുറവുമൂലം തരംതിരിക്കൽ നടക്കാത്തതാണ് പ്രധാന പ്രശ്നം. നാസിക്കിലെ പ്രസിൽ നിന്നുള്ള പത്രങ്ങളുടെ വരവും കുറഞ്ഞു. ക്ഷാമം ആഗസ്റ്റ് ആദ്യവാത്തോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
- ജില്ലാ ട്രഷറി ഓഫീസ്, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |