കൊച്ചി: പരിസ്ഥിതി സൗഹാർദം, ഒപ്പം ഇന്ധനക്കൊള്ളയിൽ നിന്ന് താത്കാലിക ആശ്വാസം. മൂന്ന് വർഷം മുമ്പ് സി.എൻ.ജി ഓട്ടോയിലേക്ക് മാറിയ തൊഴിലാളികളുടെ ചിന്ത ഇത്രമാത്രമായിരുന്നു. ഇന്ന് കടുത്ത പ്രതിസന്ധിയിലാണിവർ. മൂന്ന് വർഷം കൂടുമ്പോൾ ചെയ്യേണ്ട ഇന്ധന സിലിണ്ടറുകളുടെ ഹൈഡ്രോ ടെസ്റ്റിന് കേരളത്തിൽ സൗകര്യമില്ലാത്തതാണ് കാരണം. 7,500ലധികം സി.എൻ.ജി ഓട്ടോറിക്ഷകളാണ് കേരളത്തിലുള്ളത്. ഇതിൽ പകുതിയിൽ താഴെയും നിരത്തിലിറക്കിയിട്ട് മൂന്ന് വർഷം പിന്നിട്ടു. ഹെഡ്രോ ടെസ്റ്ര് ചെയ്ത റിസൾട്ട് പമ്പുകളിൽ കാണിച്ചില്ലെങ്കിൽ സി.എൻ.ജി നിറച്ചു നൽകില്ല. എല്ലാ സി.എൻ.ജി ഓട്ടോകൾക്കും ഈ അവസ്ഥ ഉണ്ടാകുമെന്നും അടിയന്തരമായി ടെസ്റ്റ് സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് സി.എൻ.ജി ഓട്ടോ തൊഴിലാളികൾ.
1,500 രൂപയാണ് ഹൈഡ്രോ ടെസ്റ്റിന്റെ ചെലവ്.
രാജ്യത്ത് പൂനെയിലും ഹൈദരാബാദിലും മാത്രം സൗകര്യം
തുടക്കത്തിൽ 10 വർഷമായിരുന്നു ടെസ്റ്റ് കാലാവധി
അടുത്തിടെ മൂന്ന് വർഷമായി കേന്ദ്രസർക്കാർ ചുരുക്കി
അഞ്ച് വർഷമായി ഉയർത്തണമെന്നാണ് ആവശ്യം
സി.എൻ.ജി നിരക്ക് ജില്ലയിൽ 57രൂപ (കിലോ)
നിലവിലെ ഇന്ധന വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ പകുതിയോളം മാത്രം വില വരികയും പെട്രോളിനേക്കാൾ മൈലേജ് കൂടുതൽ കിട്ടുകയും ചെയ്യുമെന്നതിനാൽ ഏറ്റവും ലാഭകരമായ ഇന്ധനമാണ് സി.എൻ.ജി. കൊച്ചി പോലുള്ള തിരക്കേറിയ നഗരത്തിൽ 60 മുതൽ 70 ശതമാനം വരെയുണ്ട് ലാഭം. സിലിണ്ടർ ടെസ്റ്രിംഗ് സംവിധാനമില്ലാത്ത് മേഖലയിൽ വൻ തിരിച്ചടിയായിട്ടുണ്ട്.
പിഴിയാൻ ആളെത്തി
സി.എൻ.ജി ഓട്ടോ തൊഴിലാളികളുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ് ഇവരെ പിഴിയാൻ ആളുകൾ രംഗത്ത് എത്തിക്കഴിഞ്ഞു. സിലിണ്ടർ കേരളത്തിന് വെളിയിൽ കൊണ്ടുപോയി ഹൈഡ്രോ ടെസ്റ്റ് ചെയ്തു തരുമെന്നാണ് വാഗ്ദാനം. ആവശ്യപ്പെടുന്നത് വൻതുകയും. സിംഗിൾ സിലിണ്ടറിന് 4,500 രൂപയും ഡബിൾ സിലിണ്ടറിന് 6,000 രൂപയുമാണ് ചാർജ്. അഞ്ച് ദിവസത്തിനകം തിരിച്ചേൽപ്പിക്കാമെന്നാണ് ഉറപ്പ്. തുച്ഛമായ വരുമാനം ലഭിക്കുന്ന ഈ ഘട്ടത്തിൽ ഇത്രയും തുക പലർക്കും താങ്ങാനാവുന്നതിലും അപ്പുറമാണ്.
പണി പിന്നാലെ വരും
ഓട്ടോറിക്ഷകൾക്കു ശേഷം സി.എൻ.ജിയിലേക്ക് മാറിയ കാറുകളും ബസുകൾക്കും മൂന്നുവർഷമാകുമ്പോൾ ഇതേ പ്രതിസന്ധിയുണ്ടാകും. കെ.എസ്.ആർ.ടി.സി. ഉൾപ്പെടെ സി.എൻ.ജി.യിലേക്കു മാറുന്നതിനാൽ സംസ്ഥാനസർക്കാർ ഇടപെടണമെന്നാണ് ഓട്ടോ തൊഴിലാളികളുടെ ആവശ്യം.പെട്രോളിനേക്കാൾ ലാഭമായതുകൊണ്ടും പ്രകൃതിസൗഹൃദ ഇന്ധനമായതുകൊണ്ടും കൂടുതൽ വാഹനങ്ങൾ ഇപ്പോൾ സി.എൻ.ജി.യിലേക്കു മാറുന്നുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സി.എൻ.ജി ഓട്ടോയുള്ളത് എറണാകുളത്താണ്. ഇവിടെയുള്ള ഓട്ടോയിൽ ഭൂരിഭാഗവും നിരത്തിലറിങ്ങി മൂന്ന് വർഷം പിന്നിട്ടു. ഇന്ധനം ലഭിക്കാത്ത സ്ഥിതിയാണ്. സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണം'
എൻ.ആർ.രാധാകൃഷ്ണൻ,സി.എൻ.ജി ഓട്ടോ തൊഴിലാളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |