കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ തോൽവി അന്വേഷിക്കാനെത്തിയ കെ.പി.സി.സി ഉപസമിതിയുടെ രണ്ടു ദിവസത്തെ സിറ്റിംഗ് പ്രഹസനമായി. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും ജയിച്ചെങ്കിലും ഭൂരിപക്ഷം വലിയ തോതിൽ കുറഞ്ഞിരുന്നു. ഇതിന്റെ കാരണം വിശദീകരിക്കാൻ നിയമസഭാ സമ്മേളനം കാരണം ഇരുവരുമെത്തിയില്ല. ഉപസമിതി സിറ്റിംഗ് മുതിർന്ന നേതാക്കളുടെ സൗകര്യം നോക്കി വയ്ക്കാതിരുന്നതിനെതിരെ പൊതു വിമർശനമുയർന്നു .
പ്രവർത്തകരുടെ കണ്ണിൽ പൊടിയിടാനുള്ള ഏർപ്പാടിനപ്പുറം ഒരു വിലയും ഉപസമിതി റിപ്പോർട്ടിന് കല്പിക്കുന്നില്ലെന്നാണ് ഒരു ഉന്നത നേതാവ് പറഞ്ഞത്. നേരത്തേയും ഉപസമിതി തെളിവെടുപ്പ് നടത്തി റിപ്പോർട്ട് കെ.പി.സി.സിക്ക് നൽകിയിട്ടും ഒരു മാറ്റവും ഉണ്ടായില്ല. ഗ്രൂപ്പുകളിയും കാലുവാരലും ഒഴിവാക്കുകയോ, ന്യൂനപക്ഷ പ്രീണനം കൂടിയതോടെ അകന്ന വോട്ട് ബാങ്ക് തിരിച്ചു കൊണ്ടു വരുകയോ ഉണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡി.സി.സി ഭാരവാഹികളും ബ്ലോക്ക് മണ്ഡലം ഭാരവാഹികളുമാണ് ഇന്നലെ ഉപസമിതിയുമായി ചർച്ച നടത്തിയത്. വി.സി കബീർ, ഖാദർ മങ്ങാട്ട്, പുനലൂർ മധു എന്നിവരടങ്ങുന്ന ഉപസമിതിയുമായി യു.ഡി.എഫിലെ ഘടകകക്ഷി നേതാക്കൾക്കും കൂടിക്കാഴ്ചയ്ക്ക് സൗകര്യമുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചെങ്കിലും ആരും വന്നില്ല.
ഉപസമിതിക്കു മുന്നിൽ വന്നത്
പരമ്പരാഗത പിന്നാക്ക വോട്ടുകൾ ജില്ലാ നേതാക്കളുടെ ന്യൂനപക്ഷ പ്രീണനം വഴി നഷ്ടപ്പെട്ടു.
സഭാ തർക്ക പ്രശ്നം കൈകാര്യം ചെയ്തതിലെ വീഴ്ച ഒരു വിഭാഗത്തിന്റെ വോട്ടു നഷ്‌ടപ്പെടുത്തി.
ജോസ് വിഭാഗം മുന്നണി വിട്ടതു കാരണം ക്രൈസ്തവരിൽ ഒരു വിഭാഗത്തിന്റെ വോട്ടു നഷ്ടമായി
വിജയ സാദ്ധ്യത ഉണ്ടായിട്ടും നിയമസഭാ തിരഞ്ഞെടുപ്പ് ആവശ്യമായ മുന്നൊരുക്കം നടത്തിയില്ല.
സ്ഥാനാർത്ഥി നിർണയ തർക്കത്താൽ സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിന് സമയം ലഭിച്ചില്ല .
തദ്ദേശ തിരഞ്ഞെടുപ്പിൽ തോൽവിയുണ്ടായിട്ടും ജില്ലാ നേതാക്കളെ മാറ്റാതിരുന്നത് ദോഷമായി.
ജനപിന്തുണ നോക്കാതെ ജോസഫ് വിഭാഗത്തിന് കൂടുതൽ സീറ്റ് നൽകിയത് ദോഷമായി മാറി.
വിമർശകർ നേരിൽ വരണം: മഞ്ഞക്കടമ്പിൽ
ജില്ലയിലെ തോൽവിക്കുകാരണം ജോസഫ് വിഭാഗമാണെന്ന് പതുങ്ങിയിരുന്നു പരാതി പറയുന്ന നേതാക്കളുടെ പേരു വെളിപ്പെടുത്താൻ തയ്യാറാവണം. എങ്കിൽ അവർക്കു മറുപടി പറയാമെന്ന് ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ വെല്ലുവിളിച്ചു . ജോസഫ് ഗ്രൂപ്പിനെതിരെ ആരോപണമുന്നയിച്ചതിനെക്കുറിച്ച് അറിയില്ലെന്നാണ് ഡി.സി.സി പ്രസിഡന്റ് വ്യക്തമാക്കിയതെന്നും സജി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |