മുളന്തുരുത്തി: പെരുമ്പിള്ളിയിൽ സ്വന്തം വീട്ടുമുറ്റത്ത് വച്ച് യുവാവിനെ വെട്ടിക്കൊന്ന കേസിൽ മുളന്തുരുത്തി ഇടപ്പാറമറ്റത്തിൽ അതുൽ (25), വടക്കൻ പറവൂർ താണിപ്പാടത്ത് മിഥുൻ (25), ഉദയംപേരൂർ പണ്ടാരപാട്ടത്തിൽ ശരത്ചന്ദ്രൻ (27) എന്നിവർ അറസ്റ്റിലായി. സംഭവത്തെ തുടർന്ന് രക്ഷപ്പെട്ട സംഘത്തെ പുത്തൻകുരിശ് വടവുകോടിനു സമീപത്തുനിന്നാണ് മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. മുളന്തുരുത്തി പെരുമ്പിള്ളി ഈച്ചരവേലിൽ മത്തായിയുടെ മകൻ ജോജി (22)യാണ് തിങ്കളാഴ്ച വൈകീട്ട് കൊല്ലപ്പെട്ടത്. രണ്ടു ബൈക്കുകളിലായി ജോജിയുടെ വീട്ടിലെത്തിയ യുവാക്കൾ വാക്കുതർക്കത്തിനൊടുവിൽ ആക്രമിക്കുകയായിരുന്നു. ജോജിയെ ആക്രമിക്കുന്നത് തടയുന്നതിനിടെ മത്തായിയുടെ കാലിനും പരിക്കേറ്റു. ഇദ്ദേഹം ചികിത്സയിലാണ്. സംഭവത്തെത്തുടർന്ന് പ്രതികൾ രക്ഷപ്പെട്ടെങ്കിലും ഇവരുടെ ഒരു ബൈക്ക് കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് വില്പന, കൊലപാതകശ്രമം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ജോജിയെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |