കിളിമാനൂർ: ഓൺലൈൻ ക്ലാസുകൾക്കായി കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുമ്പോൾ അതിന്റെ ഉപയോഗം രക്ഷിതാക്കൾ കൂടി ശ്രദ്ധിക്കണമെന്ന് പൊലീസ്. കുട്ടികളെ സൗഹൃദത്തിലൂടെ വലയിലാക്കി ചൂഷണം ചെയ്യുന്ന സംഘങ്ങൾ വ്യാപകമാണ്. ഓൺലൈൻ ഗ്രൂപ്പുകളിൽ നിന്ന് സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും നമ്പരുകൾ ശേഖരിച്ചാണ് സംഘം കെണിയൊരുക്കുന്നത്.
മരണമുറി, അറയ്ക്കൽ തറവാട് എന്നീ പേരുകളിലെ വാട്സ് ആപ് ഗ്രൂപ്പുകളിൽ അശ്ലീല ചർച്ചകളും ദൃശ്യങ്ങളുമാണ് പങ്കു വയ്ക്കുന്നത്. ഗ്രൂപ്പുകളിലേക്ക് പെൺകുട്ടികളുടെ നമ്പരുകൾ ചേർത്താണ് വലയൊരുക്കുന്നത്. പിന്നീട് നമ്പരുകൾ വിവിധ ഗ്രൂപ്പുകൾക്കും കൈമാറും. ഈ നമ്പരുകൾ വഴി പെൺകുട്ടികളെ ചൂഷണം ചെയ്ത് പീഡനത്തിന് വരെ സംഘങ്ങൾ ഇരയാക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുള്ളതായാണ് പൊലീസ് നൽകുന്ന സൂചന.
കുട്ടികളുടെ മനോനില വരെ തെറ്റിക്കുന്ന സംഭവങ്ങളുമുണ്ട്. ഗ്രൂപ്പുകളിൽ അംഗങ്ങളായവരിൽ ഭൂരിഭാഗവും ലഹരി ഉപയോഗത്തിന് അടിമകളാണ്. മനോനില തകരാറിലായതും, അക്രമവാസന പുലർത്തുന്നതുമായ നിലയിലാണ് ഇവരുടെ പെരുമാറ്റവും സമൂഹ മാദ്ധ്യമങ്ങളിൽ പങ്കു വയ്ക്കുന്ന സന്ദേശങ്ങളും. പ്രാദേശിക സമൂഹ മാദ്ധ്യമ കൂട്ടായ്മകൾ വിട്ട് വ്യത്യസ്ത ജില്ലകളിൽ നിന്നുള്ളവരാണ് ഗ്രൂപ്പ് അംഗങ്ങളിൽ പലരും.
രഹസ്യ സന്ദേശങ്ങൾ കൈമാറുന്നതിന് കോഡ് ഭാഷകൾ വരെ ഇവർ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്ത സംഘത്തിൽ നിന്ന് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് അഡ്മിൻമാരുൾപ്പടെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. പഠനാവശ്യങ്ങൾക്കായി കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുമ്പോൾ ഉപയോഗത്തിൽ തികഞ്ഞ ജാഗ്രത പുലർത്തണമെന്നാണ് പൊലീസ് നൽകുന്ന സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |