ആലപ്പുഴ: തിമിർത്ത് പെയ്യുന്ന മഴയിലും ഉലയ്ക്കുന്ന കാറ്റിലും വേമ്പനാട്ടു കായലിലൂടെ യാത്രക്കാരുമായി ബോട്ടിൽ നീങ്ങുമ്പോൾ സിന്ധു കൂളാണ്. ഹിന്ദിയിൽ എം.എയും ബി.എഡും കഴിഞ്ഞ സിന്ധു അദ്ധ്യാപന ജോലിയടക്കം വേണ്ടെന്നുവച്ചാണ് ബോട്ട് മാസ്റ്റർ ആയത്. സംസ്ഥാനത്തെ ആദ്യ വനിതാ ബോട്ട് മാസ്റ്ററാണ് ഈ 44കാരി. അമ്പനാകുളങ്ങരയിലെ കുടുംബവീടിന്റെ പറമ്പിൽ രണ്ട് വലിയ കുളങ്ങളുണ്ടായിരുന്നു. അച്ഛൻ ഗംഗാധരൻ കുട്ടിക്കാലത്തു തന്നെ അതിൽ നീന്തൽ പരിശീലിപ്പിച്ചു. അതിനാൽ കായലോളങ്ങൾ സിന്ധുവിൽ ഭയം നിറയ്ക്കാറില്ല.
ബസിൽ കണ്ടക്ടർക്ക് സമാനമായ ജോലിയാണ് ജലഗതാഗത വകുപ്പിൽ ബോട്ട് മാസ്റ്ററുടേത്. ഡ്രൈവർ, സ്രാങ്ക്, ലാസ്ക്കർമാർ എന്നിവരെ നിയന്ത്രിക്കണം. അത്യാവശ്യഘട്ടങ്ങളിൽ ബോട്ട് ഓടിക്കണം. സർവീസിൽ അഞ്ച് വർഷം തികയ്ക്കുമ്പോൾ, സംസ്ഥാനത്തെ ഏറ്റവും ദൈർഘ്യമേറിയ ഫെറി റൂട്ടായ മുഹമ്മ - കുമരകം സർവീസിലെ യാത്രക്കാരുടെ ഇഷ്ടമാസ്റ്റർ കൂടിയായി സിന്ധു.
മറ്റൊരു വനിതകൂടി ഇതേ തസ്തികയിൽ ജോലി നേടിയിരുന്നു. അവർ നിലവിൽ ക്ലറിക്കൽ ജോലിയിലാണ്.
ബോട്ട് മാസ്റ്റർ ലൈസൻസും കനാൽ ലൈസൻസും സിന്ധു നേരത്തെ നേടിയിരുന്നു. ദിവസങ്ങളോളം പുളിങ്കുന്ന് ജങ്കാർ സർവീസ് ഓടിച്ച് പരിശീലിച്ചാണ് കനാൽ റൂൾ പ്രകാരം ലൈസൻസിന് യോഗ്യത നേടിയത്. ബോട്ട് മാസ്റ്റർ ലിസ്റ്റിൽ നാലാം റാങ്കുകാരിയായിരുന്നു.
എൽ.ജി.എസ്, എൽ.ഡി.സി തുടങ്ങി വിവിധ റാങ്ക് ലിസ്റ്റുകളിൽ പേരുണ്ടായിരുന്നു. ആദ്യ വനിതാ ബോട്ട് മാസ്റ്ററെന്ന ബഹുമതിയോടെ സർവീസിൽ കയറാനായിരുന്നു സിന്ധുവിന് ഇഷ്ടം. മുഹമ്മ - കുമരകം ബോട്ട് ദുരന്തത്തിന്റെ 14ാം വാർഷിക ദിനമായ 2016 ജൂലായ് 27നാണ് അതേ റൂട്ടിൽ സിന്ധു ജോലിയിൽ പ്രവേശിച്ചത്. ജലസേചന വകുപ്പിൽ സീനിയർ ക്ലർക്കായ എൻ.സി പ്രമോദാണ് ഭർത്താവ്. മക്കൾ: മാളവിക, അവന്തിക.
''വലിയ കാറ്റും കോളുമുള്ള ദിവസങ്ങളിൽ ജലപാത വ്യക്തമാകാത്തതാണ് വെല്ലുവിളി. കോമ്പസ്സിന്റെ (വടക്കുനോക്കിയന്ത്രം) സഹായത്തോടെ ദിശ കണ്ടെത്തി മറുകരയിലെത്തും. സ്ത്രീകൾക്കും ഏറെ വൈദഗ്ദ്ധ്യത്തോടെ കൈകാര്യം ചെയ്യാൻ കഴിയുന്ന തൊഴിൽമേഖലയാണിത്.
- എസ്.സിന്ധു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |