ന്യൂഡൽഹി: കൊവിഡിൽ അനാഥരായ കുട്ടികൾക്കുള്ള പി.എം. കെയർ അടക്കമുള്ള ക്ഷേമ പദ്ധതികളിൽ കൊവിഡ് കാലത്ത് അനാഥരായ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി. മാർച്ച് 2020ന് ശേഷം അനാഥരായ കുട്ടികളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ എൽ.നാഗേശ്വര റാവു, അനിരുദ്ധ ബോസ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിർദ്ദേശം.
2020 മാർച്ചിന് ശേഷം അനാഥരായ കുട്ടികൾക്ക് 10 ലക്ഷം നൽകുന്ന പദ്ധതിയിൽ കൊവിഡിൽ മാതാപിതാക്കൾ മരിച്ചവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് മതിയാകില്ലെന്ന് കോടതി നിരീക്ഷിച്ചു. 2020 മാർച്ചിന് ശേഷം അനാഥരായ എല്ലാ കുട്ടികളെയും ഇതിൽ ഉൾപ്പെടുത്തമെന്ന് കോടതി വാക്കാൽ നിർദ്ദേശിച്ചു. കുട്ടികളുടെ അവകാശങ്ങൾ കൃത്യമായി ലഭ്യമാക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അതിനാൽ അനാഥരാകുന്ന കുട്ടികളുടെ സുരക്ഷ രാജ്യത്തിന്റെ കർത്തവ്യമാണെന്നും കോടതി കൂട്ടിച്ചേർത്തു.
ഇക്കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം അറിയിക്കാമെന്ന് അഡി.സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ബെഞ്ചിനെ അറിയിച്ചു. ക്ഷേമപദ്ധതികൾ പേപ്പറുകളിൽ മാത്രം പോര അവ നടപ്പിലാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
യു.പി, പഞ്ചാബ്, ജമ്മു - കാശ്‌മീർ സംസ്ഥാനങ്ങൾക്ക് വിമർശനം
നാഷണൽ കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഒഫ് ചൈൽഡ് റൈറ്റ്സിന്റെ സൈറ്റിൽ യു.പി, പഞ്ചാബ്, ജമ്മു - കാശ്‌മീർ സംസ്ഥാനങ്ങൾ കൊവിഡിൽ അനാഥരായ കുട്ടികളുടെ കണക്കുകൾ രേഖപ്പെടുത്തിയതിൽ പൊരുത്തക്കേടുണ്ടെന്ന് സുപ്രീംകോടതിയുടെ വിമർശനം. കൊവിഡിൽ ആകെ 24 കുട്ടികൾ മാത്രമാണ് നിങ്ങളുടെ സംസ്ഥാനത്ത് അനാഥരായതെന്ന് നിങ്ങൾക്ക് ഉറപ്പാണോ? എങ്കിൽ വിഷയം റെക്കാഡായി പ്രത്യേകം അന്വേഷിക്കാൻ ഉത്തരവിടാമെന്ന് ബെഞ്ച് യു.പി. അഡി. സോളിസിറ്റർ ജനറൽ കെ.എം. നട്‌രാജിനോട് ആരാഞ്ഞു. ഇതോടെ കണക്കുകൾ ചിട്ടപ്പെടുത്തുന്നതെയുള്ളൂവെന്ന് കൗൺസിൽ വ്യക്തമാക്കി. നിരുത്തരവാദിത്വപരമായ അഭിപ്രായങ്ങൾ കോടതിയിൽ ആവർത്തിക്കരുതെന്ന് ബെഞ്ച് ശാസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |